ഉത്തരേന്ത്യൻ നഗരങ്ങള്‍ ദീപാവലിയെ വരവേല്‍ക്കാൻ ഒരുങ്ങിയതോടെ വൻകിട ചെറുകിട വിപണികളില്‍ സുഗന്ധവ്യഞ്ജന വില്‍പ്പന ചൂടുപിടിച്ചു. വൻകിട വ്യവസായികളും സ്റ്റോക്കിസ്റ്റുകളും ഇറക്കുമതി ചരക്ക് നാടൻ മുളകുമായി കലര്‍ത്തി അവിടെ വില്‍പനയ്ക്ക് ഇറക്കുന്നുണ്ട്.
ഹൈറേഞ്ച് മുകളിനെ അപേക്ഷിച്ച് പകുതി വിലയ്ക്കാണ് വിയറ്റ്നാം ചരക്ക് ഇറക്കുമതി നടത്തിയത്, അതുകൊണ്ടുതന്നെ ദീപാവലി വില്‍പ്പനയില്‍ കോടികളുടെ ലാഭം ഇറക്കുമതി ലോബി കണക്കു കൂട്ടുന്നു. ദക്ഷിണേന്ത്യയില്‍നിന്നുള്ള കുരുമുളക് സംഭരണം അവര്‍ കുറച്ചത് കൊച്ചിയില്‍ ഉത്പന്ന വില പിന്നിട്ടവാരം ക്വിന്‍റലിന് 1800 രൂപ ഇടിഞ്ഞ് അണ്‍ ഗാര്‍ബിള്‍ഡ് 59,100 രൂപയായി. ഗാര്‍ബിള്‍ഡ് മുളക് വില 61,100 രൂപ.
അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ ഇന്ത്യൻ നിരക്ക് ടണ്ണിന് 7300 ഡോളര്‍. വിയറ്റ്നാം 3440 ഡോളറിനും ബ്രസീല്‍ 3300 ഡോളറിനും ഇന്തോനേഷ്യ 3900 ഡോളറിനും ശ്രീലങ്ക 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.