കോട്ടയം: ജാതി വിവേചനത്തിന്റെ പേരിൽ എംജി സർവ്വകലാശാലയ്‌ക്കെതിരെ സമരം നടത്തുന്ന ഗവേഷക വിദ്യാർത്ഥിനിയുടെ ലൈംഗിക അതിക്രമ പരാതി ശരിയല്ലെന്ന് വൈസ് ചാൻസിലർ ഡോ. സാബു തോമസ്. ആരോപണമുന്നയിച്ച ഗവേഷക വിദ്യാർഥിനി 9 വർഷത്തിനിടെ വാക്കാൽ പോലും പരാതിപ്പെട്ടിട്ടില്ലന്നും വിസി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സർവ്വകലാശാല നിലകൊള്ളുന്നത്. അവർക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും അവരെ പിന്തുണയ്‌ക്കാൻ താൻ തയ്യാറാണ്. തന്റെ കൈയ്യിൽ ലഭിക്കുന്ന ഏത് പരാതിയിലും നിയമപരമായ അന്വേഷണം വൈസ് ചാൻസലർ നടത്തും. എന്നാൽ ഇതുവരെ ലൈംഗിക ആരോപണത്തിൽ ആ കുട്ടി പരാതി നൽകിയിട്ടില്ല. വ്യാജ ആരോപണമാണതെന്നും വി. സി ആവർത്തിച്ചു. അതേസമയം ഭയം കൊണ്ടാണ് താൻ പരാതി നൽകാതിരുന്നതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
പരാതിക്കാരി സർവകലാശാലയിൽ തിരിച്ചെത്തണമെന്നും പൂർണപിന്തുണ നൽകുമെന്നും വി.സി പറഞ്ഞു. ജാതിവിവേചനം നടത്തിയെന്ന് ആരോപണമുയർന്ന അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കാനാകില്ല. വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് അദ്ദേഹത്തിന് അനുകൂലമാണെന്നും വി.സി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ എല്ലാം ഹൈക്കോടതി പരിശോധിച്ച് റദ്ദാക്കിയതാണ്.
ജാതി വിവേചനമെന്ന ആരോപണവും വാസ്തവമല്ല. സർവ്വകലാശാലയിൽ പിഎച്ച്ഡി ചെയ്ത പട്ടികജാതി വിദ്യാർത്ഥികൾ പലരും നല്ല നിലയിൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പ്രൊജക്ടുകൾ വരുന്നതും പബ്ലിക്കേഷൻ വരുന്നതും നാനോ സെന്ററിൽ നിന്നാണ്. ഇങ്ങനെയൊക്കെ നടന്നാൽ അതെങ്ങനെ സാദ്ധ്യമാകുമെന്നും വി.സി ചോദിച്ചു.