ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17,000 കോടി രൂപ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു. ഇതോടെ 2021-22 വർഷത്തിൽ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച ആകെ നഷ്ടപരിഹാര തുക 60,000 കോടി രൂപയായി.
ഒടുവിലത്തെ ഗഡുവായി 673.8487 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ജിഎസ്ടി കൗൺസിലിന്റെ തീരുമാനമനുസരിച്ച്, നടപ്പുസാമ്പത്തിക വർഷത്തിൽ ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പാ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
ഒക്ടോബർ അവസാനമാണ് ഈ വായ്പയിൽ 44,000 കോടി രൂപ അനുവദിച്ചത്. കേരളത്തിന് ഇതിൽ 2418.49 കോടി രൂപയും അനുവദിച്ചിരുന്നു.