തിരുവനന്തപുരം: സന്നിധാനത്തേക്കുള്ള യാത്ര വഴികളില്‍ പാമ്ബു പിടുത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിര്‍ദേശിച്ചു.
ഇതു സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികള്‍കടക്കം പാമ്ബ് കടിയേറ്റിരുന്നു. നിലവില്‍ നാലു പാമ്ബു പിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയില്‍ വനാശ്രീതരില്‍ നിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും തീര്‍ത്ഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം, കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസുകാരിക്കായിരുന്നു ശബരിമലയില്‍ വെച്ച് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. തുടര്‍ന്ന് ആൻറി സ്നേക്ക് വെനം നല്‍കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആള്‍ക്കാണ് പാമ്ബുകടി ഏല്‍ക്കുന്നത്.