ദോഹ: ഒരു തോട്ടത്തിലെന്നപോലെ പച്ചപ്പുകള്‍ക്കും ചെടികള്‍ക്കുമിടയിലായാണ് ദോഹ എക്സ്പോ വേദിയിലെ ദക്ഷിണ കൊറിയൻ പവലിയൻ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.
സാങ്കേതികവിദ്യകളും കഠിനാധ്വാനികളായ കര്‍ഷകരുമായി കൊറിയൻ കൃഷിനിലങ്ങളില്‍ കൈവരിച്ച നൂറുമേനിയുടെ രഹസ്യം ഇവിടെ സന്ദര്‍ശിച്ചാല്‍ അറിയാം. ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകളിലും അനുബന്ധ സാങ്കേതിക ഉപകരണങ്ങളിലും കൈവരിച്ച പുരോഗതി പ്രദര്‍ശിപ്പിച്ചും പരിചയപ്പെടുത്തിയുമുള്ള ദോഹ എക്സ്പോ വേദിയിലെ ദക്ഷിണ കൊറിയൻ പവലിയൻ സന്ദര്‍ശക ശ്രദ്ധ പിടിച്ചുപറ്റുന്നു.
കൊറിയൻ പ്രമേയത്തില്‍ 1290 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഒരു ഔട്ട്‌ഡോര്‍ പൂന്തോട്ടം, വെര്‍ട്ടിക്കിള്‍ ഫാമുകള്‍, കാര്‍ഷിക വിളകളും മറ്റും നിരീക്ഷിക്കുന്നതിന് റോബോട്ടുകളെ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് അഗ്രികള്‍ച്ചറല്‍ എക്‌സിബിഷൻ എന്നിവയാണ് പവലിയന്റെ പ്രധാന സവിശേഷതകള്‍.
പവലിയനിലെ പ്രദര്‍ശനം കൂടാതെ രാജ്യത്തിന്റെ സംസ്‌കാരം, ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍, സുസ്ഥിരമായ ഭാവിയെക്കുറിച്ച കാഴ്ചപ്പാട് തുടങ്ങിയവ അതിന്റെ അതുല്യമായ രൂപകല്‍പനയിലൂടെ പവലിയൻ സന്ദര്‍ശകര്‍ക്ക് മുന്നില്‍ എടുത്തുകാണിക്കുകയും ചെയ്യുന്നുണ്ട്. ദക്ഷിണ കൊറിയയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി, സഹകരണ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും സാംസ്‌കാരിക വിനിമയം സാധ്യമാക്കുന്നവയും പവലിയനില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഖത്തറുമായുള്ള സാമ്ബത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും മിഡിലീസ്റ്റില്‍ പുതിയ വിപണികളില്‍ പ്രവേശിക്കാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും കൊറിയൻ പവലിയനിലുണ്ട്.
എക്സ്പോ വേദിയിലെ ടീ സ്റ്റാള്‍ വിഭവ പരിമിതി, കാലാവസ്ഥാ വ്യതിയാനം എന്നിവ പരിഹരിക്കുന്നതിനും പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതുമായ ഒരുപിടി കാര്‍ഷിക, പാരിസ്ഥിതി രീതികള്‍ പരിചയപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുള്ള ഗ്രാമീണ ഉപജീവന മാര്‍ഗങ്ങള്‍ നിലനിര്‍ത്തുന്നതിനും അനുയോജ്യമായ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായി സ്മാര്‍ട്ട് കൃഷിയെ സ്വീകരിച്ച രാജ്യമാണ് കൊറിയ.
രാജ്യത്തിന്റെ ആകെ വിസ്തൃതിയില്‍ 22 ശതമാനം മാത്രമാണ് കൃഷിയോഗ്യമായിട്ടുള്ളത്. ആകെ വിസ്തൃതിയുടെ 78 ശതമാനവും പര്‍വതപ്രദേശങ്ങളും നഗരപ്രദേശങ്ങളുമുള്ള ഒരു രാജ്യത്ത് സ്മാര്‍ട്ട് കൃഷി ഒരു നിര്‍ണായക തന്ത്രമായാണ് കൊറിയ അവതരിപ്പിച്ചിരിക്കുന്നത്.
ദോഹ എക്സ്പോയില്‍ ആരംഭിച്ച കോഫി, ടീ, ചോക്ലേറ്റ് ഫെസ്റ്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഖൗറി ഉദ്ഘാടനം ചെയ്യുന്നു. കടുപ്പത്തിലൊരു വെറൈറ്റി ചായ: ദോഹ എക്സ്പോയില്‍ കോഫി, ടീ, ചോക്ലേറ്റ് ഫെസ്റ്റിന് തുടക്കം
ദോഹ: ചൂടു ചായയും കോഫിയും മുതല്‍ മധുരമൂറും ചോക്ലേറ്റുകള്‍വരെ ഉള്‍പ്പെടുത്തി ദോഹ എക്സ്പോയില്‍ വേറിട്ടൊരു മേളക്ക് തുടക്കമായി. വൈകുന്നേരങ്ങളില്‍ ചായകുടി പതിവാക്കിയവര്‍ക്ക് കടുപ്പത്തിലോ അതോ വൈവിധ്യമാര്‍ന്നതോ ആയ ചായകള്‍ രുചിക്കാൻ ദോഹ എക്സ്പോ വേദിയില്‍ ‘കോഫി, ടീ ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിന്’ തുടക്കമായി.
ഫെബ്രുവരി 12 വരെ നീളുന്ന ചായ-കാപ്പി മേള ഫാമിലി സോണിലാണ് തയാറാക്കിയത്. ദിവസവും ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെ മേള തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന കോഫികളാണ് ഇവിടത്തെ പ്രത്യേകത. ബബ്ള്‍ മില്‍ക് ടീ, ക്ലാസിക് മില്‍ക് ടീ, കറക്, തായ് ടീ, ബ്രൗണ്‍ ഷുഗര്‍ ബോബ മില്‍ക് ടീ, ടോറോ മില്‍ക് ടീ, മാച്ച ടീ തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ ഒരുപിടി ചായകള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഇവക്കൊപ്പം ലഘുകടികള്‍ ആഗ്രഹിക്കുന്നവര്‍ക്കുമുണ്ട് ഇഷ്ടമുള്ള ചോയ്സുകള്‍. ബര്‍ഗര്‍, കബാബ്, ഷവര്‍മ, സാൻഡ്‍വിച്, ഡോണട്ട് എന്നിവ വിവിധ സ്റ്റാളുകളില്‍ സജ്ജമാണ്. സ്പാനിഷ്, തായ്, ഫിലിപിനോ, ഇന്ത്യൻ സ്റ്റാളുകളാണ് രുചിപ്രേമികളെ കാത്തിരിക്കുന്നത്.