വാഷിങ്ടണ്‍ ഡി.സി: ഗസ്സയിയില്‍ നരനായാട്ട് തുടരുമ്ബോഴും ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ.
സ്വതന്ത്ര ജൂതരാഷ്ട്രമായി നിലകൊള്ളാനുള്ള ഇസ്രായേലിന്‍റെ അവകാശത്തെ യു.എസ് എന്നും പിന്തുണക്കുമെന്ന് ബൈഡൻ പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഹമാസിനെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ എല്ലാവിധ സൈനിക സഹായവും നല്‍കും. പക്ഷേ, ഞങ്ങളും അവരും അതീവ ശ്രദ്ധയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. ഒറ്റ രാത്രി കൊണ്ട് ലോകത്തിന്‍റെ പൊതു അഭിപ്രായം മാറിയേക്കാം. അങ്ങനെ സംഭവിക്കാൻ നമ്മള്‍ അനുവദിക്കരുത് -ബൈഡൻ പറഞ്ഞു.
ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായിട്ടും ഇടപെടാത്ത യു.എസിന്‍റെ നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെടവെയാണ് ഇസ്രായേലിനെ പിന്തുണച്ച് വീണ്ടും ബൈഡന്‍റെ പ്രസ്താവന. വെടിനിര്‍ത്തലിനായി ഐക്യരാഷ്ട്രസമിതിയില്‍ കൊണ്ടുവരുന്ന പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്ത് റദ്ദാക്കുകയാണ്.
ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ചൊവ്വാഴ്ച വോട്ടിനിട്ടേക്കും. യു.എൻ ചാര്‍ട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ച അമേരിക്ക വീറ്റോ ചെയ്തിരുന്നു.
15 അംഗ രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്യുകയും ബ്രിട്ടൻ വിട്ടുനില്‍ക്കുകയും ചെയ്തപ്പോള്‍ ബാക്കി 13 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് 193 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യു.എൻ പൊതുസഭയില്‍ വോട്ടിനിടുന്നത്. വെടിനിര്‍ത്തലും ബന്ദികളുടെ കൈമാറ്റവും ആവശ്യപ്പെട്ട് ഒക്ടോബറില്‍ അവതരിപ്പിച്ച പ്രമേയത്തെ 121 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്തു. 44 രാജ്യങ്ങള്‍ വിട്ടുനിന്നു.