വാണിജ്യ പാചകവാതക സിലിണ്ടറിന് വളരെ നേരിയ തോതില്‍ വിലകുറച്ച് കേന്ദ്രം. സിലിണ്ടറൊന്നിന് ഒന്നര രൂപ മാത്രമാണ് കുറച്ചത്.
അതേസമയം, വിമാന ഇന്ധനമായ ഏവിയേഷൻ ടര്‍ബൈൻ ഫ്യുവലിന് (എ.ടി.എഫ്) നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന് 4,162 രൂപ കുറച്ചതോടെ ഇന്നലെ ഡല്‍ഹിയിലെ വില കിലോ ലിറ്ററിന് 1,01993.17 രൂപയായി.
ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ പാചകവാതക സിലിണ്ടറിന് 1755.50 രൂപയാണ് ഇന്നലെ ഡല്‍ഹിയിലെ വില. മുംബൈയില്‍ 1708.50 രൂപയും. കഴിഞ്ഞ മാസം 22ന് 39.5 രൂപ കുറച്ചിരുന്നു.
കഴിഞ്ഞ ജൂലൈ ഒന്നിനു ശേഷം വിമാന ഇന്ധന വില 45 ശതമാനത്തോളമാണ് കുറഞ്ഞത്. 29391.08 രൂപയാണ് കിലോലിറ്ററിന് കുറഞ്ഞത്. നവംബറില്‍ 6854.25ഉം ഡിസംബറില്‍ 5189.25ഉം കുറഞ്ഞു. നഷ്ടം നികത്താൻ പാടുപെടുന്ന വിമാനക്കമ്ബനികള്‍ക്ക് ആശ്വാസകരമാണ് വിലക്കുറവ്.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ 21ാം മാസത്തിലും വില കുറയ്ക്കാൻ സര്‍ക്കാര്‍ തയാറായിട്ടില്ല. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.72 രൂപയാണ്. ഡീസലിന് 89.62 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയിലെ ശരാശരി വില കണക്കാക്കി എല്ലാ ദിവസവും എണ്ണവിലയില്‍ മാറ്റം വരുത്തുന്നതാണ് എണ്ണക്കമ്ബനികളുടെ നയം. എന്നാല്‍ 2022 ഏപ്രില്‍ ആറു മുതല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.