കണ്ണൂര്‍: നാളികേര കര്‍ഷകരെ സംരക്ഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പച്ചത്തേങ്ങയ്ക്കു പ്രഖ്യാപിച്ച ന്യായവില നടപ്പിലായില്ല.
34 രൂപ താങ്ങുവിലയാണ് കഴിഞ്ഞ മേയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഒരിടത്തും നടപ്പിലായില്ല.
ഇപ്പോള്‍ റീട്ടെയില്‍ വ്യാപാരികളില്‍നിന്ന് ഒരു കിലോ തേങ്ങാ ലഭിക്കണമെങ്കില്‍ 40 രൂപയും അതിന് മുകളിലും നല്കണം. കര്‍ഷകന് ലഭിക്കുന്നതാകട്ടെ 30 രൂപയില്‍ താഴെയും.
തേങ്ങായുടെ അളവ് കൂടുന്നതോടെ കര്‍ഷകനു ലഭിക്കേണ്ട വിലയിലും കുറവ് വരുന്നുണ്ട്. സ്വകാര്യ വെളിച്ചെണ്ണ മില്ലുകള്‍ താരതമേന്യ വില കൂടുതല്‍ നല്കുന്നുണ്ടെങ്കിലും ഇതിന്‍റെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. വിഎഫ്പിസികെ, കേരഫെഡ് എന്നിവയ്ക്കു കീഴിലുള്ള സംഘങ്ങള്‍ക്കാണു നാളികേര ശേഖരണത്തിനുള്ള അവകാശം.
35 രൂപ മുതല്‍ 80 രൂപ വരെ നല്കിയാണു തെങ്ങുകയറ്റക്കാരെ വിളിക്കുന്നത്. മലബാറിനു പുറത്തുള്ള സ്ഥലങ്ങളില്‍ കൂലിക്ക് പുറമേ തേങ്ങാകൂടി നല്കണം. തെങ്ങിന് ഇപ്പോഴത്തെ പരിപാലനച്ചെലവ് കണക്കു കൂട്ടിയാല്‍ കര്‍ഷകര്‍ക്കു നഷ്ടം മാത്രമാണു മിച്ചം.