ആലുവ: പൊതുവില്‍ രൗദ്രഭാവത്താല്‍ കാണപ്പെടുന്ന പെരിയാറിന്‍റെ അടിത്തട്ടും ഓളങ്ങളും ആ നിമിഷങ്ങളില്‍ ശാന്തമായിരുന്നു.
പുഴയിലെ അപകട കയങ്ങള്‍ അഞ്ചു വയസ്സുകാരന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴി മാറി നിന്നു. കുരുന്നുകളടക്കം നിരവധിയാളുകളെ സാക്ഷിനിര്‍ത്തി ഓളങ്ങളെ കീറിമുറിച്ച് മുഹമ്മദ് ഖയിസ് അനായാസം പെരിയാറിനെ കീഴടക്കി.
കുന്നുകര ജെ.ബി.എസ് സ്കൂള്‍ യു.കെ.ജി വിദ്യാര്‍ഥി മുഹമ്മദ് ഖയിസാണ് അഞ്ചാം വയസ്സില്‍ പെരിയാര്‍ മുറിച്ചുകടന്ന് ചരിത്രത്തിലേക്ക് നീന്തിക്കയറിയത്. കളരി ഗുരുക്കളായ പുതുവാശ്ശേരി കട്ടപ്പള്ളി വീട്ടില്‍ സുധീറിന്‍റെയും കുസാറ്റ് ഗണിത ശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിനി റിനുഷയുടെയും മകനായ ഖയിസ് വെള്ളിയാഴ്ച രാവിലെ ഒമ്ബതിനാണ് നീന്തിയത്.
‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടേ, എല്ലാവരും നീന്തല്‍ പരിശീലിക്കൂ’ എന്ന സന്ദേശവുമായി 14 വര്‍ഷമായി ആലുവ മണപ്പുറം ദേശം കടവില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന സജി വാളാശ്ശേരിയുടെ കീഴില്‍ മൂന്നുമാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് ഖയിസ് പെരിയാറിനുകുറുകെ നീന്തിയത്.
ആലുവ മണപ്പുറം മണ്ഡപം കടവില്‍ അൻവര്‍ സാദത്ത് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. കുന്നുകര ജെ.ബി.എസ് സ്കൂള്‍ പ്രധാനാധ്യാപിക ഷിബി ശങ്കര്‍, ക്ലാസ് അധ്യാപിക ശ്രീദേവി, പി.ടി.എ അംഗങ്ങള്‍, സഹപാഠികള്‍, വാളാശ്ശേരില്‍ റിവര്‍ സ്വിമ്മിങ് ക്ലബ് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധിപേര്‍ ചരിത്ര നിമിഷത്തിന് സാക്ഷികളാകാൻ എത്തിയിരുന്നു. 780 മീറ്റര്‍ പുഴ കുറുകെ നീന്തി മണപ്പുറം ദേശം കടവില്‍ എത്തിയപ്പോള്‍ കൂടിനിന്നവര്‍ ചേര്‍ന്ന് ഖയിസിനെ സ്വീകരിച്ചു. ഇതോടെ പെരിയാര്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മുഹമ്മദ് ഖയിസ്.