ഗസ്സ: വടക്കൻ ഗസ്സയില്‍ ഹമാസിനെ തകര്‍ത്തതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാറി പറഞ്ഞു. കമാൻഡര്‍മാരും ചട്ടക്കൂടുമില്ലാതെ ഒറ്റപ്പെട്ട ഹമാസ് പോരാളികള്‍ ഇപ്പോഴും വടക്കൻ ഗസ്സയില്‍ ഉണ്ടാകുമെങ്കിലും സംഘടിത ആക്രമണത്തിന് ഇനിയവര്‍ക്ക് കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി.
8000ത്തോളം ഹമാസ് പോരാളികളെ ഇവിടെ വധിച്ചതായാണ് അവകാശവാദം. വടക്കൻ ഗസ്സയില്‍ വ്യോമാക്രമണം തല്‍ക്കാലം അവസാനിപ്പിക്കുകയാണെന്ന് അവര്‍ സൂചന നല്‍കി.
ഇനി മധ്യ, തെക്കൻ ഗസ്സയെ ലക്ഷ്യമാക്കും. അതേസമയം ഹമാസിനെ തുടച്ചുനീക്കല്‍, ബന്ദികളെ മോചിപ്പിക്കല്‍ തുടങ്ങി പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാക്കാതെ ഗസ്സ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞു.
അതിനിടെ ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ ആക്രമണം വ്യാപിപ്പിച്ചു. ജെനിനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സഹോദരങ്ങള്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ സ്ഫോടനത്തില്‍ ഒരു ഇസ്രായേല്‍ സൈനികനും കൊല്ലപ്പെട്ടു. ഫലസ്തീൻ ഒളിമ്ബിക് ഫുട്ബാള്‍ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള ഹാനി അല്‍ മസ്ദറും കൊല്ലപ്പെട്ടു. ജെനിൻ, ഹെബ്രോണ്‍, ഖല്‍ഖില്‍യ, ജെറിചോ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സൈന്യം വ്യാപക പരിശോധന നടത്തുന്നു.