ദോഹ: വെള്ളിയാഴ്ച കിക്കോഫ് ചെയ്യപ്പെടുന്ന ഏഷ്യൻ കപ്പില്‍ ആരാധക ആഘോഷങ്ങളെ വരവേല്‍ക്കാനൊരുങ്ങി ലുസൈല്‍ ബൊളെവാഡ്.
ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന 24 ടീമുകളെയും ഉള്‍ക്കൊണ്ട് ‘ഹലോ ഏഷ്യ’ ആഘോഷത്തിന് ബുധനാഴ്ച തുടക്കം കുറിക്കും.
ലോകകപ്പ് ഫുട്ബാള്‍ സമയത്ത് ലോകമെങ്ങുമുള്ള ആരാധകരുടെ സംഗമവേദിയായിരുന്ന ലുസൈല്‍ ബൊളെവാഡ് അതേ ആവേശത്തോടെയാണ് ഏഷ്യൻ കപ്പിനെയും വരവേല്‍ക്കുന്നത്. ബുധനാഴ്ച തുടങ്ങുന്ന ‘ഹലോ ഏഷ്യ’ ഒരുമാസം നീളും. ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കണ്‍ട്രി സോണുകളാണ് പ്രത്യേകത. ഇതോടൊപ്പം പരേഡുകളും കലാപ്രകടനങ്ങളും ഫുഡ്കോര്‍ട്ടുകളുമെല്ലാം കാഴ്ചക്കാരുടെ മനം കവരും. ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 12 വരെയാണ് ഫെസ്റ്റിവല്‍.
വൈകീട്ട് 6.30നും രാത്രി ഒമ്ബതിനും 45 മിനിറ്റ് നീളുന്ന പരേഡുകള്‍ നടക്കും. അതേ സമയം ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ ബൊളെവാഡില്‍ ആഘോഷമുണ്ടായിരിക്കില്ല.
ലുസൈലിന് പുറമെ കതാറ കള്‍ച്ചറല്‍ വില്ലേജിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഏഷ്യന്‍ കപ്പ് ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജനുവരി 12ന് കതാറയിലെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിനമായ ഫെബ്രുവരി 10 വരെ നീളും. വൈകീട്ട് മൂന്നു മുതല്‍ രാത്രി 11 വരെ സന്ദര്‍ശകര്‍ക്ക് പരിപാടികള്‍ ആസ്വദിക്കാം. അറബിക് കണ്‍സേര്‍ട്ട്, മലേഷ്യ, ഇന്തോനേഷ്യ, എന്നിവിടങ്ങളിലെ സാംസ്കാരിക പരിപാടികള്‍ എന്നിവക്കൊപ്പം ഗിന്നസ് റെക്കോഡ് ശ്രമവും കതാറയില്‍ നടക്കും. 49 മണിക്കൂര്‍ പന്ത് നിലം തൊടാതെ നടത്തുന്ന പ്രകടനവും കതാറയില്‍ നടക്കും.