കൊച്ചി: കരുവന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസില്‍ ജാമ്യം തേടുന്ന ഹരജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാൻ 14ാം പ്രതിയും ഹരജിക്കാരനുമായ കോലഴി സ്വദേശി പി.
സതീഷിന് ഹൈകോടതി സമയം അനുവദിച്ചു.
സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ താൻ മൂന്നുമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിക്കുന്നത്. ഇ.ഡിക്കുവേണ്ടി അഡീ. സോളിസിറ്റര്‍ ജനറലിന് ഹാജരാകാനാണ് ഹരജി നേരത്തേ മാറ്റിയത്. ബുധനാഴ്ച എ.എസ്.ജിയാണ് ഹാജരായത്.
സത്യവാങ്മൂലം നല്‍കാൻ ഹരജിക്കാരൻ സമയം തേടിയതിനെത്തുടര്‍ന്ന് ഹരജി ഈ മാസം 16ലേക്ക് വീണ്ടും മാറ്റുകയായിരുന്നു. എറണാകുളത്തെ സ്പെഷല്‍ അഡീ. സെഷൻസ് കോടതി നവംബര്‍ 29ന് ജാമ്യഹരജി തള്ളിയതിനെത്തുടര്‍ന്നാണ് സതീഷ് ഹൈകോടതിയെ സമീപിച്ചത്. തട്ടിപ്പുമായി ബന്ധമില്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാൻ നിര്‍ബന്ധിച്ചിട്ടും വഴങ്ങാത്തതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കിയതെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.