ചെന്നൈ: പൊങ്കലിനോട് അനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് മരണം.
70 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. വളയംപട്ടി സ്വദേശി രവിയും (11), 35 കാരനായ മറ്റൊരാളുമാണ് മരിച്ചത്. ജില്ലാ കളക്ടര്‍ ആശാ അജിത്, മണ്ഡലം എം.പി കാര്‍ത്തി പി.ചിദംബരം, ഡി.എം.കെ മന്ത്രി പെരിയകറുപ്പൻ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച നടന്ന പരിപാടിയില്‍ 271 കാളകളും 81 വീരന്മാരുമാണ് പങ്കെടുത്തത്.
മധുര ജില്ലയിലെ അലംഗനല്ലൂരില്‍ നടന്ന ജെല്ലിക്കെട്ടില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 1,200 കാളകളും 800 കാളകളെ മെരുക്കുന്നവരുമാണ് അലങ്കാനല്ലൂരിലെ ജെല്ലിക്കെട്ടില്‍ പങ്കെടുത്തത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് നിസ്സാൻ മാഗ്നൈറ്റ് കാറാണ് സമ്മാനം. കൂടാതെ പങ്കെടുക്കുന്ന ഓരോ കാളയ്ക്കും ഓരോ സ്വര്‍ണ്ണ നാണയവും. സുരക്ഷ ഉറപ്പാക്കാൻ മെഡിക്കല്‍ ടീം, വെറ്റിറനറി ടീം, റെഡ് ക്രോസ് വളന്റിയര്‍മാര്‍, ആംബുലൻസുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ട് മത്സരം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസത്തോളമാണ് ജെല്ലിക്കെട്ട് മത്സരം നടക്കുന്നത്. മത്സരത്തിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.