റിയാദ്: അസുഖത്തെ തുടർന്ന് ജോലിയില്‍ തുടരാൻ കഴിയാതിരുന്ന കൊച്ചി സ്വദേശിനി ബിജി കേളി കുടുംബവേദിയുടെ ഇടപെടലില്‍ നാടണഞ്ഞു.
ഏഴുമാസം മുമ്ബാണ് നഴ്സിങ് ജോലിക്കായി മാൻപവർ കമ്ബനിയുടെ വിസയില്‍ ദമ്മാമില്‍ എത്തിയത്. ആദ്യ മൂന്ന് മാസം ദമ്മാമില്‍ ജോലി ചെയ്യുകയും തുടർന്ന് അല്‍ഖർജ് യൂനിറ്റിലേക്ക് മാറുകയുമായിരുന്നു.
ഒരു മാസത്തെ ജോലിക്ക് ശേഷം ശാരീരിക അസ്വസ്ഥതകള്‍ കാരണം കൃത്യമായി ജോലിക്ക് ഹാജരാകാൻ കഴിയാത്ത അവസ്ഥ വന്നു. തുടർച്ചയായി അവധി എടുക്കുന്നതിനാല്‍ കമ്ബനി മെഡിക്കല്‍ ആനുകൂല്യങ്ങളോ ശമ്ബളമോ നല്‍കിയില്ല. ശമ്ബളം ലഭിക്കാത്തതിനാല്‍ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന അവസ്ഥയിലായതിനെ തുടർന്നാണ് സുഹൃത്തുക്കള്‍ മുഖേന കേളി കുടുംബവേദിയുമായി ബന്ധപ്പെട്ടത്.
കുടുംബവേദി എംബസിയില്‍ വിവരങ്ങള്‍ ധരിപ്പിച്ച ശേഷം കമ്ബനിയുമായി സംസാരിച്ചു. രണ്ടു വർഷത്തെ തൊഴില്‍ കരാർ പൂർത്തിയാക്കാത്തതിനാല്‍ കമ്ബനിക്ക് ചെലവായ പണം നല്‍കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. കുടുംബവേദി പ്രവർത്തകർ ചികിത്സ സൗകര്യങ്ങളും ഭക്ഷണത്തിന് ഏർപ്പാടും ഉണ്ടാക്കി. കമ്ബനിയുമായി നിരന്തരം സംസാരിക്കുകയും നാട്ടിലെ അവസ്ഥയും അസുഖത്തിന്റെ ഗൗരവവും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ എക്സിറ്റ് നല്‍കാമെന്നും ടിക്കറ്റും മറ്റ് ചെലവുകളും സ്വയം വഹിക്കണമെന്നും അറിയിച്ചു. കമ്ബനിയില്‍നിന്ന് എക്സിറ്റ് അടിച്ചു വാങ്ങുകയും ടിക്കറ്റ് കുടുംബവേദി നല്‍കുകയും ചെയ്തു. ഇവർ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു.