തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്.
കേരള നിയമസഭ പാസാക്കിയ ബില്‍ ലോകായുക്ത മോഡല്‍ ബില്ലുകളുടെ വ്യവസ്ഥകള്‍ക്ക് അനുസൃതവും പാർലമെന്റ് പാസാക്കിയ ലോക്പാല്‍ ബില്ലിന്റെ വ്യവസ്ഥകള്‍ക്ക് സമാനവുമാണ്. സാധാരണ ഗതിയില്‍ വേഗം അനുമതി നല്‍കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് രാഷ്ട്രപതിക്ക് അയച്ചു. സ്വാഭാവികമായും നടപടി ക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്‌ട്രപതി അനുമതി നല്‍കിയെന്നും പി രാജീവ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.
ഇതിന്മേല്‍ പലതരത്തില്‍ വായിക്കേണ്ട രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടോയെന്ന് അറിയില്ല. നിയമസഭ അതിന്റെ നിയമനിർമ്മാണ അധികാരം ഉപയോഗിച്ച് ഒരു നിയമം പാസാക്കി. അതിന് അധികാരമുണ്ടെന്ന് പാർലമെന്റ് തന്നെ വ്യക്തമാക്കിയതുമാണ്. ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമ്ബോള്‍ സംസ്ഥാന ലോകായുക്തകള്‍ കൂടി രൂപീകരിക്കാനുള്ള ഒരു അധ്യായം അതിനകത്തുണ്ടായിരുന്നു. എന്നാല്‍ അത് നിയമസഭയുടെ അധികാരമാണ് എന്നും പാർലമെന്റിന് അധികാരമില്ലെന്നും, അതിനാല്‍ ഇത് മോഡലായി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കാമെന്നും സംസ്ഥാന നിയമസഭയ്ക്ക് ഇത് അനുസരിച്ചോ അവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചോ നിയമം പാസാക്കാമെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി അറിയിച്ചു. ഇത് പാർലമെന്റ് അംഗീകരിച്ച നിയമത്തിനകത്തുള്ളതാണ്. പൂർണ്ണമായും നിയമസഭയുടെ നിയമ നിർമ്മാണ അധികാരത്തിലുള്ളതാണ് എന്ന് വ്യക്തമാക്കിയതാണ്. ഇതെല്ലാം ഗവർണറുടെ അടുത്ത് തങ്ങള്‍ വ്യക്തമാക്കിയിരുന്നതാണെന്നും പി രാജീവ് പറഞ്ഞു.
ഗവർണർ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോക്പാല്‍ ബില്ലുമായി ഒത്തു പോകുന്ന ഭേദഗതി ആയതിനാലാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ലോകായുക്തയ്ക്ക് നിലവിലുള്ള അധികാരം കുറഞ്ഞിരിക്കുകയാണ്.