Saturday, April 27, 2024
HomeIndiaഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; ആദ്യ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം.

ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ് ചെന്നൈ ജയിച്ചുകയറിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ആര്‍.സി.ബി. കുറിച്ച ആറു വിക്കറ്റിന് 173 റണ്‍ വിജയികള്‍ എട്ടുപന്ത് ബാക്കിനില്‍ക്കെ മറികടന്നു.

ഇംപാക്‌ട് സബ്ബായെത്തിയ ശിവം ദുബെ 28 പന്തില്‍ ഒരു സിക്‌സും നാലു ഫോറും അടക്കം 34, രവീന്ദ്ര ജഡേജ (17 പന്തില്‍ ഒരു സിക്‌സടക്കം 25) എന്നിവര്‍ പുറത്താകാതെ ചെന്നൈയുടെ വിജയശില്‍പ്പികളായി. ബംഗളുരുവിന്റെ നാലുവിക്കറ്റ് വീഴ്ത്തിയ ചെന്നൈ പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനാണു കളിയിലെ കേമന്‍.

15 പന്തില്‍ മൂന്നുവീതം സിക്‌സും ഫോറും പറത്തി ഓപ്പണര്‍ രചിന്‍ രവീന്ദ്ര 37 റണ്ണുമായി ടോപ്‌സ്‌കോററായി. അജിന്‍ക്യ രഹാനെ (19 പന്തില്‍ 27), ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 22), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് 15) എന്നിവരും ചെന്നൈ നിരയില്‍ പുറത്തായി. ടോസ് നേടിയ ആര്‍.സി.ബി. നായകന്‍ ഫാഫ് ഡു പ്ലെസിസ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാന്റെ നാല് വിക്കറ്റ് നേട്ടത്തില്‍ ചൂളിയെങ്കിലും ദിനേഷ് കാര്‍ത്തിക്ക് (26 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 38), അനുജ് റാവത് (25 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 48) എന്നിവരുടെ മികവ് ആര്‍.സി.ബിയെ സുരക്ഷിത തീരത്തെത്തിച്ചു.

നാല് ഓവറില്‍ 29 റണ്‍ വഴങ്ങിയാണു മുസ്താഫിസുര്‍ നാല് വിക്കറ്റെടുത്തത്. ദീപക് ചാഹര്‍ ഒരു വിക്കറ്റുമെടുത്തു. വിരാട് കോഹ്‌ലി (20 പന്തില്‍ 21) യും ഡു പ്ലെസിസും (23 പന്തില്‍ 35) ചേര്‍ന്ന് 41 റണ്ണെടുത്ത് ആര്‍.സി.ബിക്കു മികച്ച തുടക്കം നല്‍കി. ഡു പ്ലെസിസ്, രജത് പാടീദാര്‍ (0) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കി മുസ്താഫിസുര്‍ ആര്‍.സി.ബിയെ ഞെട്ടിച്ചു.

രജത് പാട്ടീദാര്‍, ഗ്ളെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ അക്കൗണ്ട് തുറന്നില്ല. കാമറൂണ്‍ ഗ്രീന്‍ 18 റണ്ണടിച്ചു. ആറാം വിക്കറ്റില്‍ റാവത്തും കാര്‍ത്തിക്കും ചേര്‍ന്ന് ആര്‍.സി.ബിയെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് 95 റണ്‍ നേടി. തുഷാര്‍ ദേശ് പാണ്ഡെ എറിഞ്ഞ 18-ാം ഓവറില്‍ 25 റണ്ണാണ് അവര്‍ നേടിയത്. ഓവറില്‍ റാവത്ത് രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടിച്ചപ്പോള്‍ കാര്‍ത്തിക്കിന്റെ വക സിക്‌സറും പറന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular