ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ആറുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്.
ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. മാര്‍ച്ച് 28 വരെയാണ്കസ്റ്റഡിയില്‍ വിട്ടത്. പത്തുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.
വിധിപ്പകർപ്പ് തയാറാക്കാനെടുത്ത കാലതാമസമാണ് വിധി വൈകാൻ കാരണമെന്ന് ജഡ്ജി കാവേരി ബാജ്വ അറിയിച്ചു. കോടതിക്കു പുറത്ത് ഒട്ടേറെ എഎപി പ്രവർത്തകര്‍ തമ്ബടിച്ചതിനാല്‍ കോടതിപരിസരത്ത് വൻ സുരക്ഷാസന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്. അരവിന്ദ് കേജ്‌രിവാളിനെതിരെ കടുത്ത വാദങ്ങളാണ് റൗസ് അവന്യൂ കോടതിയില്‍ ഇ.ഡി നടത്തിയത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ കേജ്‍രിവാള്‍ ആണ്. അഴിമതി നടത്താൻ കെ.കവിതയും കേജ്‌രിവാളും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും കേജ്‌രിവാള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമാണ് ഇ.ഡി വാദം.
മൂന്നര മണിക്കൂർ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ആറു ദിവസം ഇ ഡി കസ്റ്റഡിയില്‍ കേജ്‌രിവാളിനെ വിട്ടുകൊണ്ടുള്ള കോടതിയുടെ തീരുമാനം വന്നത്. വൈദ്യ- നിയമ സഹായങ്ങള്‍ക്ക് കേജ്‌രിവാള്‍ ഈ കാലയളവില്‍ അർഹനായിരിക്കും. അറസ്റ്റില്‍ ആയതിനുശേഷം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിയാതിരിക്കുന്ന അരവിന്ദ് കേജ്‌രിവാളിന് കോടതിയുടെ തീരുമാനം കനത്ത തിരിച്ചടിയാണ്.