ബിലാത്തിക്കുളം: കോഴിക്കോട് നഗരത്തിലെ ബിലാത്തിക്കുളം ഹൗസിംഗ് കോളനിക്ക് സമീപം ഇറങ്ങിയ കാട്ടുപന്നിയെ തുരത്താനാകാതെ കോർപ്പറേഷനും നാട്ടുകാരും.
പന്നിയെ വെടിവെക്കാൻ അനുമതി ആയെങ്കിലും വെടിവയ്ക്കാൻ തോക്ക് ലഭിക്കാത്തതാണ് പന്നിയെ കൊല്ലുന്നതിന് തടസമായി നില്‍ക്കുന്നത്. തെരഞ്ഞെടുപ്പുകാലം ആയതിനാല്‍ തോക്കുകള്‍ സറണ്ടർ ചെയ്തതിനാല്‍ ആളെ കിട്ടുന്നില്ല എന്നാണ് കോർപ്പറേഷന്റെ വിശദീകരണം.
കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലമാണ് ബിലാത്തിക്കുളത്തേക്കുള്ളത്. ഇവിടെ എങ്ങിനെ കാട്ടുപന്നി എത്തിപ്പെട്ടു എന്നാണ് നാട്ടുകാരുടെ സംശയം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗമായതിനാല്‍ എല്ലാവരും ഭീതിയിലാണ്. വെള്ളി, ശനി ദിവസങ്ങളിലായി പലഭാഗങ്ങളിലും നിരവധി പേര്‍ കാട്ടുപന്നിയെ ഇതിനോടകം കണ്ടിട്ടുണ്ട്. ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ പന്നിയുടെ ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വന്യജീവിയാണെങ്കിലും വനമേഖലയല്ലാത്തതിനാല്‍ കാട്ടുപന്നിയുടെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് വനവകുപ്പിന്റെ നിലപാട്. ജനങ്ങള്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെങ്കിലും ഏതാനും വീടുകളിലെ ചെടിച്ചട്ടിയും ചെടികളും നശിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് പ്രദേശത്ത് കാട്ടുപന്നിയുടെ സാനിധ്യം സ്ഥിരീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.