ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോളിളക്കം സൃഷ്ടിച്ച ഫോണ്‍ രേഖ ചോര്‍ത്തല്‍ കേസില്‍ സംസ്ഥാന മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി ടി.പ്രഭാകര്‍ റാവു ഒന്നാം പ്രതി.
നിരവധി പോലീസുകാരും കേസില്‍ പ്രതികളാണ്. കെ.ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് സര്‍ക്കാരിനു വേണ്ടിയാണ് പ്രഭാകര്‍ റാവു പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ വിളികള്‍ അനധികൃതമായി ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയതും ഇലക്‌ട്രോണിക് ഡാറ്റ ശേഖരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അമേരിക്കയില്‍ കഴിയുന്ന പഭാകര്‍ റാവുവിനെതിരെ പോലീസ ലുക്കൗട്ട് നോട്ടീസ് ഇറക്കി.
റാവുവിന്റെ ഹൈദരാബാദിലെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ഡസനിലേറെ കേന്ദ്രങ്ങളിലും നേരത്തെ പരിശോധന നടന്നിരുന്നു. ഐ ന്യൂസ് എന്ന തെലങ്ക് ടിവി ചാനല്‍ ഉടമ ശരവണ്‍ റാവുവിന്റെ വീട്ടിലും പരിശോധന നടന്നിരുന്നു.
ഫോണ്‍ ചോര്‍ത്തലിനു വേണ്ടി ഇസ്രയേലില്‍ നിന്ന് ഉപകരണങ്ങളും സെര്‍വറുകളും കൊണ്ടുവരികയും ഒരു സ്‌കൂളിന്റെ പരിസരത്ത് അവ സ്ഥാപിക്കുകയം ചെയ്തത് ശരവണ്‍ റാവുവാണെന്ന് പോലീസ് പറയുന്നു. ഇയാളും നിലവില്‍ വിദേശത്താണ്.
സിറ്റി ടാസ്‌ക് ഫോഴ്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന രാധാകൃഷ്ണ റാവു എന്ന ഓഫീസറും കേസില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്. നിരവധി പോലീസുകാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അഡീഷണല്‍ എസ്.പിമാരായ ഭുജംഗ റാവു, പ്രണീത് റാവു എന്നിവരും പ്രതികളാണ്. ഇവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍, ബിആര്‍എസിലെ ചില നേതാക്കള്‍, തെലുങ്ക് നടന്മാര്‍, ബിസിനസുകാര്‍ എന്നിവരും നരീക്ഷണത്തിലായിരുന്നു. ഇവരില്‍ ചിലരെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.