ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ വെള്ളിത്തിരയില്‍ കാണാൻ അവസരം ലഭിച്ച ഒരു മനുഷ്യന്റെ വാക്കുകളിലേക്കാണ് ഇന്ന് മലയാളി ഉറ്റുനോക്കിയത്.
മുരുഭൂമിയില്‍ അനുഭവിച്ചുകൂട്ടിയ നരകയാതനകള്‍ സിനിമയായി കാണാൻ സാധിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ്, ആടുജീവിതം എന്ന സിനിമയ്ക്ക് പ്രചോദനമായ യഥാർത്ഥ ജീവിതത്തിലെ നജീബ്.
സിനിമയിലെ ചില രംഗങ്ങള്‍ കണ്ട് തിയേറ്ററില്‍ ഇരുന്ന് കരഞ്ഞുപൊയെന്നാണ് നജീബ് പറയുന്നത്. പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്, അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നെന്ന്, നജീബ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടത്. എല്ലാവരും ചിത്രം തിയേറ്ററില്‍ പോയി സിനിമ കാണണമെന്ന് നജീബ് പറഞ്ഞു..
‘സിനിമ തിയേറ്ററില്‍ പോയി കാണാൻ ആകാംക്ഷയോടെയാണ് കുടുംബം കാത്തിരുന്നത്. മകന്റെ കുഞ്ഞ് മരിച്ചതോടുകൂടി എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് സിനിമ കാണാൻ ഞാൻ എത്തിയത്. ലോകം മുഴുവൻ ആടുജീവിതം കാണാൻ പോവുകയാണ്, അതിയായ സന്തോഷമുണ്ട്,’ നജീബ് പറഞ്ഞു.
വ്യാഴാഴ്ച തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. പൃത്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ 16 വർഷത്തെ കഷ്ടപ്പാട് ഫലം കണ്ടെന്നാണ് ചിത്രം കണ്ടിറങ്ങിയ ആരാധകർ അഭിപ്രായപ്പെടുന്നത്.