ബോളിവുഡ് താരം സല്‍മാൻ ഖാനുമായി ഫോണില്‍ സംസാരിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. രാവിലെ താരത്തിന്റെ വസതിയ്‌ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു.
താരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും ഷിൻഡെ ഉറപ്പ് നല്‍കി.
ഇക്കാര്യത്തില്‍ മുംബൈ പൊലീസ് കമ്മീഷണറുമായും ഷിൻഡെ ചർച്ച നടത്തി. തുടർന്നാണ് താരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് ചുറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.
പുലർച്ചെ 5 മണിയോടെയായിരുന്നു സല്‍മാന്റെ വീടിന് നേരെ ആക്രമികുടെ വെടിവയ്പ്പ് നടന്നത്. വീടിന്റെ ചുമരിലേക്കാണ് ആക്രമികള്‍ നിറയൊഴിച്ചത്. സംഭവ സമയത്ത് സല്‍മാൻ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ നിരവധി തവണ സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.