ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ ഒരിടവേളയ്ക്ക് ശേഷം പുതിയ സംഘർഷാവസ്ഥയ്ക്ക് തുടക്കമിട്ട് കൊണ്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് ഇസ്രായേലിന് നേരെ ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
ഇതിന് പിന്നാലെ യുഎൻ സുരക്ഷാ സമിതി.ഇപ്പോള്‍ അടിയന്തര യോഗം വിളിച്ച് ചേർത്തിരിക്കുകയാണ്.
ഇസ്രയേലിന്റെ അഭ്യർത്ഥന പ്രകാരം അടുത്ത ദിവസം വൈകുന്നേരം 4 മണിക്ക് യോഗം ചേരാനാണ് സുരക്ഷാ കൗണ്‍സില്‍ ലക്ഷ്യമിടുന്നതെന്ന് ഈ മാസം റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മാള്‍ട്ടയുടെ വക്താവ് ശനിയാഴ്‌ച വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ വിഷയത്തില്‍ യുഎൻ ഇടപെടല്‍ ശക്തമാവുകയാണ്.
വിഷയത്തില്‍ ഇസ്രായേലിന് ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച യുഎസ് കൂടുതല്‍ നടപടികളിലേക്ക് കടക്കുമോയെന്ന് കണ്ടറിയണം. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിഫോണ്‍ സംഭാഷണം നടത്തി.
സുരക്ഷാ കാബിനറ്റിന്റെയും യുദ്ധ കാബിനറ്റിന്റെയും ചർച്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബൈഡനുമായി സംസാരിക്കുന്നത്. ഇതില്‍ കൂടുതല്‍ നിർണായക തീരുമാനങ്ങള്‍ ഉണ്ടാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഇസ്രയേലിനുനേരെ ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും വീഴ്ത്താൻ അമേരിക്ക ഇസ്രായേലിനെ സഹായിച്ചതായാണ് ബൈഡൻ അറിയിച്ചത്. കൂടാതെ നെതന്യാഹുവിനുള്ള തങ്ങളുടെ ശക്തമായ പിന്തുണ ഒരിക്കല്‍ കൂടി ആവർത്തിക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകള്‍.
അതേസമയം, ഇറാന്റെ ഭീഷണി എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്നാണ് ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് പറയുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ ഇത് സംബന്ധിച്ച ഒരു പോസ്‌റ്റും അവർ പങ്കുവച്ചിട്ടുണ്ട്.
“ഇപ്പോള്‍, അവർ അവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടാൻ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു, മുഴുവൻ സ്വതന്ത്ര ലോകത്തെയും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന സമൂലവും യുക്തിരഹിതവുമായ ഒരു ഭരണകൂടമാണ് അവരുടേത്.” എന്നായിരുന്നു പോസ്‌റ്റില്‍ പറഞ്ഞത്.
നേരത്തെ, ഇറാനില്‍ നിന്ന് രാജ്യത്തിന് മുകളിലൂടെ പറക്കുന്നതായി ഇറാഖി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ച ഡ്രോണുകള്‍ ലക്ഷ്യത്തിലെത്താൻ മണിക്കൂറുകളെടുക്കുമെന്നാണ് ഇസ്രായേല്‍ സൈന്യം പറഞ്ഞത്.
ഇറാൻ വിക്ഷേപിച്ച മിസൈലുകള്‍ ഉടൻ തന്നെ ലക്ഷ്യ സ്ഥാനത്തെത്താൻ സാധ്യതയുണ്ടെന്നും എന്നാല്‍ ചില മിസൈലുകളും ഡ്രോണുകളും സിറിയയിലോ ജോർദാനിലോ വച്ച് വെടിവച്ചിട്ടതായും ഇസ്രായേലി ചാനല്‍ 12 റിപ്പോർട്ട് ചെയ്യുന്നു.