ബയേണ്‍ മ്യൂണിക്കിന്റെ 11 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് ബുണ്ടസ് ലിഗ കിരീടം നേടി ബയെർ ലെവർക്യൂസൻ. സീസണില്‍ ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ലെവർക്യൂസൻ തങ്ങളുടെ കന്നികിരീടം സ്വന്തമാക്കിയത്.
2011-12 സീസണില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിന് ശേഷം ബുണ്ടസ്ലിഗ കിരീടം നേടുന്ന ആദ്യ ടീമാണ് ലെവർകൂസൻ.
സാബി അലോൻസോയുടെ ലെവർക്യൂസൻ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വെർഡർ ബ്രെമനെ തോല്‍പ്പിച്ചാണ് കിരീടം ഉറപ്പിച്ചത്. ഫ്‌ലോറിയൻ വിർട്‌സിന്റെ ഹാട്രിക് ഗോളുകള്‍ ലെവർക്യൂസന്റെ വിജയത്തിന് ഇരട്ടി മധുരം പകർന്നു. 25-ാം മിനിറ്റിലാണ് ലെവർക്യൂസന്റെ ആദ്യ ഗോള്‍. ജോനാസ് ഹോഫ്മാനെ പെനാല്‍റ്റി ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി വിക്ടർ ബോണിഫേസ് ഗോളാക്കി മാറ്റി. 38-ാം മിനിറ്റില്‍ അമിൻ അഡ്ലിയും ലെവർക്യൂസനായി വലകുലുക്കി. ഫ്‌ലോറിയൻ വിർട്‌സ് (68,83,20) മൂന്ന് തവണ പന്ത് ലക്ഷ്യത്തിലെത്തിച്ചു.
29 മത്സരങ്ങള്‍ പൂർത്തിയാക്കുമ്ബോള്‍ 25 ജയം ഉള്‍പ്പടെ 79 പോയിന്റാണ് ബയെർ ലെവർക്യൂസനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക് 29 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റ് നേടി.1993ന് ശേഷം ഇതാദ്യമായാണ് ലെവർക്യൂസൻ ഒരു കിരീടം സ്വന്തമാക്കുന്നത്. ഒരു സീസണില്‍ ഏറ്റവുമധികം തോല്‍വിയറിയാത്ത മത്സരങ്ങള്‍ എന്ന ബുണ്ടസ് ലിഗ റെക്കോർഡും ബയെർ ലെവർക്യൂസൻ സ്വന്തമാക്കി.