ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് ആരംഭിക്കാനിരിക്കെ രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 4650 കോടി രൂപ പിടിച്ചെടുത്തു.
രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക പിടിച്ചെടുക്കുന്നത്. 2019 തിരഞ്ഞെടുപ്പ് സമയത്ത് കണ്ടുകെട്ടിയ പണത്തേക്കാള്‍ എത്രയോ ഇരട്ടിയാണിതെന്നും കമ്മിഷൻ വ്യക്തമാക്കി.
മാർച്ച് ഒന്നിന് ശേഷം എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഓരോ ദിവസവും 100 കോടി രൂപവീതമാണ് പിടിച്ചെടുത്തത്. ‘ 2024ലെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്ത് 75 വർഷത്തെ ലോക്സഭ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന തുകയാണ് കണ്ടുകെട്ടിയത്’- തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയില്‍ അറിയിച്ചു.
ഫ്ളയിംഗ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിസ്റ്റിക്സ് നിരീക്ഷണ സംഘങ്ങള്‍, വീഡിയോ വ്യൂവിംഗ് സംഘങ്ങള്‍ അതിർത്തി ചെക്ക്‌പോസ്റ്റുകള്‍ അടക്കം മുഴുവൻ സമയത്തും പരിശോധന കർശനമാക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പണം, മദ്യം, സൗജന്യങ്ങള്‍, മയക്കുമരുന്ന് എന്നിവയുടെ വിതരണവും ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19ന് ആദ്യ ഘട്ടം ആരംഭിക്കും. കേരളത്തില്‍ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഏപ്രില്‍ 26, മേയ് 7, മേയ് 13, മേയ് 20, മേയ് 25, ജൂണ്‍ 1 എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ 4ന് ഫലം പുറത്തുവരും.