ആഗോളതാപനത്തെ തുടർന്ന് സമുദ്രോപരിതലത്തില്‍ താപനില ഉയരുന്നത് നീരാളികളെയും ബാധിക്കുന്നതായി പഠനം. സമുദ്രോപരിതലത്തില്‍ താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുമെന്നും അതുവഴി അവയുടെ അതിജീവന ശേഷി കുറയുമെന്നുമാണ് പഠനം പറയുന്നത്.
നീരാളികളുടെ നിലനില്‍പ്പ് ഭീഷണി ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഗ്ലോബല്‍ ചേഞ്ച് ബയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നീരാളിയുടെ തലച്ചോറിന്റെ 70 ശതമാനവും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. പരസ്പരമുള്ളആശയവിനിമയം, വേട്ടക്കാർ, ഇര എന്നിവയെ തിരിച്ചറിയാനുമെല്ലാം സഹായിക്കുന്നത് കണ്ണാണ്. അതിനാല്‍ തന്നെ താപനില ഉയരുന്നതു മൂലമുള്ള കാഴ്ച്ചക്കുറവ് ഇവയുടെ അതിജീവനത്തിന് വെല്ലുവിളി ഉയർത്തും.
വ്യത്യസ്ത താപനിലയില്‍ ജീവിക്കുന്ന നീരാളികളില്‍ അതിജീവനതോത് വ്യത്യസ്ത രീതിയിലാണെന്നും പഠനം കണ്ടെത്തി. താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നുവെന്നും ഗർഭിണികളായ നീരാളികളും അവയുടെ കുഞ്ഞുങ്ങളും കടുത്ത താപനിലയില്‍ ചത്തൊടുങ്ങുന്നതും ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
നീരാളികളുടെ മുട്ടകളെയും അവയുടെ അമ്മ നീരാളികളെയും 19 ഡിഗ്രി സെല്‍ഷ്യസ്, 22 ഡിഗ്രി സെല്‍ഷ്യസ്, 25 ഡിഗ്രി എന്നിങ്ങനെ വ്യത്യസ്ത താപനിലകളില്‍ ക്രമീകരിച്ച് പഠിച്ചു. ചൂട് കൂടുന്നതിന് അനുസരിച്ച് കാഴ്ചശക്തിയെ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനം നീരാളികളുടെ ശരീരത്തില്‍ കുറയുന്നതായും പഠന സംഘം കണ്ടെത്തി. 2100 ആവുമ്ബോള്‍ സമുദ്രത്തിന് 25 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടാവുമെന്നാണ് പ്രചവചനം. 25 ഡിഗ്രി സെല്‍ഷ്യസില്‍ കാഴ്ചശക്തിക്ക് ഗുണകരമാകുന്ന കുറഞ്ഞ പ്രോട്ടീനുകള്‍ മാത്രമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. 25 ഡിഗ്രി സെല്‍ഷ്യസില്‍ മുട്ടകളില്‍ ഭൂരിഭാഗവും വിരിഞ്ഞില്ല. മുട്ട അതിന്റെ വളർച്ചയുടെ ആദ്യ ഘട്ടത്തിലായിരിക്കുമ്ബോള്‍ തന്നെ അമ്മ നീരാളി മരിച്ചതാണ് ഒരുപരിധി വരെ ഇതിന് കാരണമെന്നും ഗവേഷകർ പറയുന്നു. “2100-ഓടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത് പോലെയുള്ള സംഭവവികാസങ്ങളുണ്ടാക്കുമോയെന്നത് ഉറപ്പില്ല, എന്നാല്‍ ആഗോള താപനം തീർച്ചയായും നീരാളികള്‍ക്ക് വെല്ലുവിളി തന്നെയാണ്”, ഗവേഷകർ വിശദീകരിക്കുന്നു.
മൂന്നോ അല്ലെങ്കില്‍ അത്ര തന്നെയോയുള്ള ഡിഗ്രി സെല്‍ഷ്യസ് വർധനവ് പോലും ഈ ജീവികളുടെ നാശത്തിന് കാരണമാകുമെന്നാണ് പഠനത്തിന്റെ സഹരചയിതാവ് പ്രതികരിച്ചത്.