ഗാസ സിറ്റി: ഇസ്രയേല്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഗാസയിലെ ഏറ്റവും വലിയ വന്ധ്യതാ ചികിത്സാ കേന്ദ്രം തകർന്നു.
നാലായിരത്തിലധികം ഭ്രൂണങ്ങളും ആയിരത്തോളം ബീജങ്ങളുടെയും അണ്ഡങ്ങളുടെയും സാമ്ബിളുകളും ഉപയോഗ ശൂന്യമായി. ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കളുടെ ഗർഭപാത്രത്തില്‍ നിക്ഷേപിക്കേണ്ടിയിരുന്ന ഭ്രൂണങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ആക്രമണത്തില്‍ ഭ്രൂണങ്ങള്‍ സൂക്ഷിച്ചിരുന്ന ലിക്വിഡ് നൈട്രജൻ ടാങ്കുകളുടെ മൂടി പൊട്ടിയതോടെയാണ് അവ ഉപയോഗശൂന്യമായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ഗാസയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക്കായ എല്‍ ബാസ്മ ഐവിഎഫ് സെന്ററിലാണ് പൊട്ടിത്തെറി കനത്ത നാശംവിതച്ചത്. 1997ല്‍, കേംബ്രിഡ്ജില്‍ പരിശീലനം ലഭിച്ച ഗൈനക്കോളജിസ്റ്റ് ബഹാല്‍ദീൻ ഘലായിനിയാണ് ഈ ക്ലിനിക്ക് സ്ഥാപിച്ചത്. ഗാസയിലെ കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് ഏക ആശ്രയമായിരുന്നു ക്ലിനിക്ക്. ലോകത്തെല്ലായിടത്തും ഐവിഎഫ് ചികിത്സ ചെലവേറിയതാണെങ്കിലും ഈ ക്ലിനിക്കില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കിയിരുന്നത്. പട്ടിണിയും ദാരിദ്ര്യവും മൂലം കുറഞ്ഞ നിരക്കുപോലും അടയ്ക്കാൻ കഴിയാത്തവരായിരുന്നു ഗാസയിലെ ഭൂരിപക്ഷം പേരും. സ്വർണവും,ടിവിയും, മറ്റ് വീട്ടുസാധനങ്ങളുമൊക്കെ വിറ്റാണ് ഇവർ കുഞ്ഞിക്കാലുകാണാനുള്ള ചികിത്സയ്ക്ക് വിധേയയായിരുന്നത്. ആവരുടെ ഏക പ്രതീക്ഷയാണ് ഷെല്‍ ആക്രമണത്തില്‍ പൊട്ടിത്തകർന്നത്.
എന്റെ ഹൃദയം ഒരു ദശലക്ഷം കഷണങ്ങളായി നുറുങ്ങിയിരിക്കുന്നു എന്നാണ് ബഹാല്‍ദീൻ ഘലായിനി ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. ഇസ്രയേലിന്റെ ആക്രമത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നില്ലെന്നും ജനിക്കുന്നതിനുമുമ്ബുതന്നെ നശിപ്പിക്കപ്പെട്ട ജീവനുകളുടെ ശാപം അവരെ ലോകം ഉള്ളിടത്തോളം കാലം പിന്തുടരുമെന്നാണ് പാലസ്തീൻകാർ പറയുന്നത്. പതിനായിരക്കണക്കിന് പാലസ്തീൻകാരാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്.