വാഷിങ്ടണ്‍: ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയർന്നു.
മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ തടസങ്ങളുണ്ടാവുമെന്ന ആശങ്കയാണ് എണ്ണവില ഉയരുന്നതിലേക്ക് നയിച്ചത്.
ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകള്‍ 2.63 ഡോളർ ഉയർന്ന് ബാരലിന് 89.74 ഡോളറായി. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 3.1 ശതമാനം ഉയർന്ന് ബാരലിന് 84.66 ഡോളറായി.
യു.എസില്‍ നിന്നുള്ള എ.ബി.സി ന്യൂസാണ് ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണമുണ്ടായെന്ന് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇറാൻ നഗരമായ ഇസാഫഹാനിലെ എയർപോർട്ടില്‍ വലിയ സ്ഫോടന ശബ്ദം കേട്ടുവെന്നും നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുവെന്ന വാർത്ത സി.എൻ.എന്നും റിപ്പോർട്ട് ചെയ്തു.
ഈ വാർത്തകള്‍ ശരിയാണെങ്കില്‍ മേഖലയില്‍ വീണ്ടും സംഘർഷം ഉടലെടുക്കുമെന്ന ആശങ്കയാണ് എണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. നേരത്തെ സിറിയിലെ ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിക്കുകയും അതില്‍ ആള്‍നാശമുണ്ടാവുകയും ചെയ്തു. തുടർന്ന് ഇസ്രായേലിന് നേരെ ഇറാൻ ഡ്രോണാക്രമണം നടത്തുകയും ചെയ്തിരുന്നു.