അമ്രോഹ: പ്രധാനമന്ത്രിയുടെ വിവാദമായ രാജസ്ഥാൻ പ്രസംഗത്തിന് സമാനമായ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും.
സർക്കാർ രൂപവത്കരിക്കുകയാണെങ്കില്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗം. ഉത്തർപ്രദേശിലെ അമ്രോഹയില്‍ ബി.ജെ.പിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയർത്തി. എന്നാല്‍, ദാരിദ്ര്യം നിർമാർജനംചെയ്യപ്പെട്ടില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാൻ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞു. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കർഷകരും എവിടേക്ക് പോവും’, യോഗി ആദിത്യനാഥ് ചോദിച്ചു.
‘ഇന്ത്യ മുന്നണിയെന്ന പേരില്‍ നിങ്ങളുടെ മുന്നില്‍ ഇന്ന് വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും വഞ്ചിക്കാനാണ് അവർ നിങ്ങളുടെ മുന്നില്‍ പ്രകടനപത്രികയുമായി വന്നത്. തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യ അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുക, ഏതെങ്കിലും ശരീഅത്ത് നിയമപ്രകാരമല്ല’, ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനില ജലോറിലും ബൻസ്വാഡയിലും മോദി പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
‘നേരത്തേ അവർ (കോണ്‍ഗ്രസ്) അധികാരത്തില്‍ വന്നപ്പോള്‍, രാജ്യത്തിന്റെ പൊതുസ്വത്തില്‍ ആദ്യ അവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞിരുന്നു. അതിനർഥം അവർ ഈ സ്വത്തുക്കള്‍ കൂടുതല്‍ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യുമെന്നാണ്. നിങ്ങള്‍ കഠിനാധ്വാനംചെയ്ത് ഉണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് നല്‍കാമോ? ‘അമ്മമാരുടെയും മക്കളുടെയും കൈവശമുള്ള സ്വർണത്തിന്റെ കണക്ക് എടുക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ഈ സ്വർണം വിതരണംചെയ്യുമെന്നാണ് അവർ പറയുന്നത്. മൻമോഹൻ സർക്കാർ പറഞ്ഞത് മുസ്ലിങ്ങള്‍ക്കാണ് പൊതുസ്വത്തില്‍ ആദ്യാവകാശമെന്നാണ്. സഹോദരീ സഹോദരൻമാരേ, ഈ നഗരനക്സലുകള്‍ എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാലപോലും വെറുതേവിടില്ല’, എന്നായിരുന്നു മോദിയുടെ പ്രസംഗം.