തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാള്‍ (ഏപ്രില്‍ 26) നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നാട്ടില്‍ വന്ന് വോട്ട് ചെയ്യാന്‍ വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വോട്ടര്‍മാര്‍ എത്തിത്തുടങ്ങി.
മിക്കവരും കാറിലും ബസ്സിലും ട്രെയിനിലും കയറി നാട്ടിലെത്താനുള്ള തിരക്കിലാണ്. ഗള്‍ഫിലുള്ള പ്രവാസി വോട്ടര്‍മാരെ ചാർട്ടേഡ് വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ മുന്നണികളും വിവിധ സംഘടനകളും.
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കെത്താന്‍ കേരള കെഎസ്‌ആര്‍ടിസിയും കര്‍ണാടക കെഎസ്‌ആര്‍ടിസിയും പത്തിലധികം സർവീസുകളാണ് നടത്തുന്നത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കാണ് ബസ് സർവീസുകള്‍.
തിരക്കേറിയ സീസണായതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യാൻ കാർ പൂളിംഗ് ക്രമീകരണങ്ങളുണ്ട്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെത്താന്‍ രണ്ട് സ്പെഷ്യല്‍ ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ ക്രമീകരിച്ചിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍.
തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വോട്ടര്‍മാരെ നാട്ടില്‍ എത്തിക്കാന്‍ വിവിധ സംഘടനകള്‍ മുന്‍കൈ എടുത്തിട്ടുണ്ട്. പ്രവാസി സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍ററിന്റെ (കെഎംസിസി) നേതൃത്തത്തില്‍ ചാർട്ടേഡ് വിമാനങ്ങളില്‍ പ്രവാസികളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഏപ്രില്‍ ആദ്യവാരത്തില്‍ 180 വോട്ടര്‍മാര്‍ അടങ്ങുന്ന വിമാനമാണ് കോഴിക്കോട് പറന്നെത്തിയത്. ദുബായില്‍ നിന്ന് 122 വോട്ടർമാരുമായി മറ്റൊരു വിമാനം കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നിരുന്നു. അബുദാബിയില്‍ നിന്നും റാസല്‍ഖൈമയില്‍ നിന്നും കെഎംസിസിയുടെ നേതൃത്വത്തില്‍ രണ്ട് വിമാനങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ എത്തും.
കനത്ത മത്സരം പ്രതീക്ഷിക്കുന്ന മലബാറിലേക്കാണ് വോട്ടര്‍മാരായ പ്രവാസികളുടെ കുത്തൊഴുക്ക്. കോഴിക്കോട് ജില്ലയില്‍ ഏകദേശം 36,000 പ്രവാസി വോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്.