ദോഹ: ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ആസ്ഥാനം ദോഹയില്‍ നിന്നും മാറ്റില്ലെന്ന് ഖത്തർ. ഖത്തറിലെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ സാന്നിധ്യം മധ്യസ്ഥ ശ്രമങ്ങളില്‍ ഗുണകരമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അൻസാരി പറഞ്ഞു.
ആശയവിനിമയം നിലനിർത്താനുള്ള വാഷിംഗ്ടണിന്റെ അഭ്യർത്ഥന മാനിച്ചാണ് 2012ല്‍ ഹമാസ് പൊളിറ്റക്കല്‍ ബ്യൂറോ ദോഹയില്‍ സ്ഥാപിക്കുന്നത്. ഗസ്സയിലെ മധ്യസ്ഥ ശ്രമങ്ങളില്‍ ഹമാസിന്റെ സാന്നിധ്യം നിർണായകമായിരുന്നെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. മധ്യസ്ഥശ്രമങ്ങളില്‍ അവരുടെ സാന്നിധ്യം ആരോഗ്യകരമായിരിക്കുന്നിടത്തോളം കാലം അവർ ദോഹയില്‍ തന്നെ തുടരുമെന്ന് മാജിദ് അല്‍ അൻസാരി പറഞ്ഞു.
ഖത്തറിന് മേലുള്ള അമേരിക്കയുടെ സമ്മർദവുംവെടിനിർത്തല്‍ ചർച്ചകള്‍ സ്തംഭിച്ചതും കണക്കിലെടുത്ത് ഹമാസിന്റെ രാഷ്ട്രീയ നേതൃത്വം ഖത്തറില്‍ നിന്ന് മാറാൻ ശ്രമിക്കുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസിന്റെ ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളെയെങ്കിലും അവർ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാല്‍, വാള്‍സ്ട്രീറ്റ് ലേഖനം പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം ഇത് നിഷേധിച്ച് ഹമാസ് രംഗത്ത് വന്നു.മധ്യസ്ഥർ എന്ന നിലയില്‍ ഏതെങ്കിലും കക്ഷികള്‍ക്കുമേല്‍ സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ലെന്ന് ഖത്തറും ആവർത്തിച്ചു.