കോട്ടയം: കേരള സർവകലാശാലാ ‘സേഫ് റ്റു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് വില്‍ക്കുന്ന പഴം പച്ചക്കറികളില്‍ 18 ശതമാനത്തോളം കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.
ജനുവരി മുതല്‍ മാർച്ച് വരെയുള്ള കാലയളവില്‍ ശേഖരിച്ച സാമ്ബിളുകളിലാണ് ആരോഗ്യത്തിന് ഹാനികരമായ കീടനാശിനി സാന്നിദ്ധ്യം വ്യക്തമായത്. 192 സാമ്ബിളുകളില്‍ 127 എണ്ണത്തില്‍ കീടനാശിനി സാന്നിദ്ധ്യമുണ്ട്. പഴവർഗങ്ങളില്‍ 18.03 ശതമാനവും പച്ചക്കറികളില്‍ 12.21 ശതമാനത്തിലുമാണ് കീടനാശിനി സാന്നിദ്ധ്യം.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ നിശ്ചയിച്ച അനുവദനീയമായ പരിധിക്ക് മുകളിലാണ് ഈ കണക്കുകള്‍. 16 കീടനാശിനികള്‍, നാല് കുമിള്‍ നാശിനികള്‍, ഒരു കളനാശിനി എന്നിവയുടെ അംശം പച്ചക്കറികളിലും പഴവർഗങ്ങളിലും കണ്ടെത്തിയിരുന്നു .നേരത്തേ ഒക്ടോബള്‍ മുതല്‍ ഡിസംബർ വരെ മൂന്നുമാസക്കാലത്തെ പരിശോധനയില്‍ 16.75 ശതമാനം കീടനാശിനി സാന്നിദ്ധ്യം പഴം പച്ചക്കറികളില്‍ കണ്ടെത്തിയിരുന്നു . (പച്ചക്കറികളില്‍ 14.38 ശതമാനവും പഴങ്ങളില്‍23.21 ശതമാനവും). 209 സാമ്ബിളുകയായിരുന്നു പരിശോധിച്ചത്. 135ലും കീടനാശിനി അംശം കണ്ടെത്തി .
ഇവ വിഷമയം
വെള്ളരി, പയർ, കോവക്ക, പച്ചമുളക്, പടവലം, മാങ്ങ, കറിവേപ്പില, വെണ്ടക്ക, കത്തിരിക്ക, കോവക്ക, കാപ്സിക്കം, ചൂരക്ക, സലാഡ് വെള്ളരി
മുന്തിരി, (പച്ച,ചുവപ്പ്), പേരക്ക, ആപ്പിള്‍, മാങ്ങ, തണ്ണിമത്തൻ, ഡ്രാഗൻ ഫ്രൂട്ട്
സമിതിയുണ്ട്, പക്ഷേ പരിശോധനയില്ല
ജില്ലാതലത്തില്‍ പരിശോധനയ്ക്ക് വിജിലൻസ് സമിതികളുണ്ടെങ്കിലും വഴിപാട് പരിശോധനപോലുമില്ല. കീടനാശിനി ഉപയോഗത്തെക്കുറിച്ച് കർഷകരെ ബോധവാന്മാരാക്കുന്ന ക്ലാസുകളും കൃഷിവകുപ്പ് നടത്താറില്ല. ലൈസൻസ് ഇല്ലാത്ത കടകളില്‍ നിരോധിത കീടനാശിനി വില്പന നടക്കാറുണ്ടെങ്കിലും പരിശോധനയില്ല. ഇതാണ് തമിഴ്നാട് ലോബിയുടെ കീടനാശിനി വ്യാപാരം കേരളത്തില്‍ തഴച്ചുവളരാൻ കാരണം.
പഴം പച്ചക്കറികളില്‍ വിഷാംശം കണ്ടെത്തിയിട്ടും നടപടി ഉണ്ടാകാറില്ല. കർഷകരില്‍ കീടനാശിനി ഉപയോഗം വർദ്ധിച്ചിട്ടും നിയന്ത്രിക്കാൻ ശ്രമമോ ബോധവത്ക്കരണമോ സർക്കാർ ഏജൻസികള്‍ നടത്താറില്ല.