മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ അഗ്നിക്ക് മുന്നില്‍ ഏഴു പ്രദക്ഷിണം വയ്ക്കുന്നത് പോലുള്ള ആചാരങ്ങളും ചടങ്ങുകളും നടത്തിയാലേ ഹിന്ദു വിവാഹത്തിന് സാധുതയുള്ളൂവെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാക്കുന്നത്. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള സാധുവായ വിവാഹത്തിന്, വിവാഹ ചടങ്ങുകള്‍ നടത്തുകയും എന്തെങ്കിലും തർക്കമുണ്ടായാല്‍ ആ ചടങ്ങിൻ്റെ തെളിവ് കാണിക്കുകയും വേണം. നിയമത്തിൻ്റെ സെക്ഷൻ ഏഴ് പ്രകാരം, കക്ഷികള്‍ അത്തരം ചടങ്ങുകള്‍ നടത്തിയിട്ടില്ലെങ്കില്‍ ഒരു ഹിന്ദു വിവാഹവും സാധുതയുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരം ചടങ്ങുകളൊന്നും നടത്താതെ ഏതെങ്കിലും സ്ഥാപനം നല്‍കുന്ന വിവാഹ സർട്ടിഫിക്കറ്റിന് സാധുത ഉണ്ടായിരിക്കില്ലെന്നും വിധിയില്‍ പറയുന്നു. ഇക്കാരണത്താല്‍, യുവാക്കളോടും യുവതികളോടും വിവാഹത്തിന് മുമ്ബ് അതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും അത് ഇന്ത്യൻ സമൂഹത്തില്‍ എത്രത്തോളം പവിത്രമാണെന്ന് ചിന്തിക്കാനും അഭ്യർത്ഥിക്കുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഒരു വിവാഹ തർക്ക കേസില്‍, ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹത്തിന് സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം, ജീവനാംശം, കക്ഷികള്‍ക്കെതിരായ കേസ് എന്നിവ റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. കേസില്‍, വാദിയും പ്രതിയും (ദമ്ബതികള്‍) ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചിട്ടില്ല, എന്നാല്‍ ദമ്ബതികള്‍ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 8 പ്രകാരം അവരുടെ വിവാഹ സർട്ടിഫിക്കറ്റ് നേടിയിരുന്നു.
ഈ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തില്‍, 2017 ലെ ഉത്തർപ്രദേശ് വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങള്‍ പ്രകാരം ദമ്ബതികള്‍ വിവാഹ രജിസ്ട്രേഷൻ്റെ സർട്ടിഫിക്കറ്റും നേടിയിരുന്നു. സാധുവായ ഹിന്ദു വിവാഹം നടന്നിട്ടില്ലെങ്കില്‍, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 8 ലെ വ്യവസ്ഥകള്‍ പ്രകാരം ഒരു വിവാഹ രജിസ്ട്രേഷൻ ഓഫീസർക്കും അത്തരം വിവാഹങ്ങള്‍ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.