കാസര്‍കോട്: സി.പി.എം ജില്ല സമ്മേളനത്തലേന്ന് വൈകീട്ട് അഞ്ചോടെയാണ് ജില്ല കലക്ടറുടെ ആ ഉത്തരവ് വന്നത്.
ജില്ലയില്‍ നിശ്ചയിച്ചതും നടക്കുന്നതുമായ എല്ലാ പൊതുപരിപാടികളും വിലക്കിയാണ് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കിയത്. മൂന്നുദിവസത്തെ കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആര്) 30 ശതമാനം കടന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതോടെ, പിറ്റേന്ന് രാവിലെ മടിക്കൈയില്‍ 185 പ്രതിനിധികളുമായി സി.പി.എം സമ്മേളനം നടക്കുമോ എന്നായി നാട്ടിലെങ്ങും ചര്‍ച്ച. അഭ്യൂഹങ്ങള്‍ രണ്ടുമണിക്കൂര്‍ നീണ്ടില്ല. പൊതുപരിപാടി വിലക്കിയ ഉത്തരവ് കലക്ടര്‍ പിന്‍വലിച്ചു. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളിലെ നിയന്ത്രണമെന്നും ടി.പി.ആര് അടിസ്ഥാനത്തിലായിരുന്നു മുന്‍ ഉത്തരവ് എന്നും കലക്ടര്‍ വ്യക്തമാക്കി.
മടിക്കൈയില്‍ സി.പി.എം കാസര്‍കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള ഉദ്ഘാടനംചെയ്യുന്നു
സി.പി.എം സമ്മേളനം മുന്‍നിര്‍ത്തിയാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് അങ്ങാടിപ്പാട്ടായി. കലക്ടറുടെ ഫേസ്ബുക് പോസ്റ്റില്‍ വിമര്‍ശനങ്ങളുടെ പെരുമഴയായി. വിമര്‍ശനത്തില്‍ കഴമ്ബില്ലെന്നും പുതിയ മാനദണ്ഡ പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചതെന്നും വെള്ളിയാഴ്ച കലക്ടര്‍ ഫേസ്ബുക്കില്‍ വിശദീകരിച്ചപ്പോഴും നാട്ടുകാര്‍ വെറുതെ വിട്ടില്ല.
കലക്ടറുടെ ഉത്തരവിന്റെ ഫയല്‍ നീങ്ങിയ ഉടന്‍ പാര്‍ട്ടിയും സമര്‍ഥമായി കളിച്ചുവെന്നാണ് സൂചന. പുതിയ മാനദണ്ഡം ആയുധമാക്കിയാണ് പാര്‍ട്ടി കലക്ടറെ നേരിട്ടത്.
അപ്പോഴും ലോക്ഡൗണിനു സമാന നിയന്ത്രണമേര്‍പ്പെടുത്തിയ ഞായറാഴ്ചയിലെ സമ്മേളനംപോലും റദ്ദാക്കാന്‍ സി.പി.എം നേതൃത്വം ശ്രമിച്ചില്ലെന്നതാണ് ഏറെ ആശ്ചര്യകരം. നിശ്ചയിച്ച പോലെ വെള്ളിയാഴ്ച 185 പ്രതിനിധികളുമായി സമ്മേളനം തുടങ്ങി. മൂന്നുദിവസത്തെ സമ്മേളനം ആഘോഷമാക്കുന്നതിനിടെയാണ് കോടതി ഇടപെടലുണ്ടായത്. ഇതോടെ, നില്‍ക്കക്കള്ളിയില്ലാതെ സമ്മേളനം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കോവിഡ് കാലത്ത് സമാനതകളില്ലാത്ത അപമാനം നേരിടേണ്ട അവസ്ഥയിലായി പാര്‍ട്ടി ജില്ല നേതൃത്വം.