കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിന് രഹസ്യമായി ഭക്ഷണത്തില്‍ മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍ കലര്‍ത്തി നല്‍കിയ ഭാര്യയെ പിടികൂടിയത്.
ഇത്തരത്തില്‍ ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷിനെയാണ് (36) ആണ് ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവില്‍ നിന്നുള്ള ഉപദ്രവം ഒഴിവാക്കാനാണ് രഹസ്യമായി മരുന്നു കലര്‍ത്തി നല്‍കിയതെന്ന് ആശ പൊലീസിന് നല്‍കിയ മൊഴി. ചിറയിന്‍കീഴ് സ്വദേശിയായ സതീഷിന്റെ മുറപ്പെണ്ണാണ് ആശ. 2006ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
അതോടൊപ്പം തന്നെ ഐസ്ക്രീം കമ്ബനിയുടെ മൊത്ത വിതരണ ഏജന്‍സി ഉടമയാണ് സതീഷ്. സതീഷും ആശയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഡിവൈഎസ്പി ഷാജു ജോസ് വ്യക്തമാക്കി. 2015 മുതലാണ് മരുന്നുകള്‍ നല്കിവന്നിരുന്നത്. ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് സംബന്ധിച്ച് സതീഷിനെതിരെ ആശ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. മനോരോഗികള്‍ക്കുള്ള മരുന്നാണ് ആശ നല്‍കിയത്. ഗുളിക വെള്ളത്തില്‍ കലര്‍ത്തി ഭക്ഷണത്തില്‍ നല്‍കുകയാണ് ചെയ്തിരുന്നത്. മരുന്നു കഴിച്ചാല്‍ ഉടനെ ക്ഷീണം അനുഭവപ്പെടും. ഉടന്‍ ഉറങ്ങുകയും ചെയ്യും. ഇങ്ങനെ പതിവായി ഭക്ഷണം കഴിച്ച ഉടനെ സതീഷിന് കടുത്ത ക്ഷീണം തോന്നിത്തുടങ്ങിയതിനെത്തുടര്‍ന്ന് പല ഡോക്ടര്‍മാരെയും കണ്ടു. എന്നാല്‍ ഫലമുണ്ടായില്ല. സംശയം തോന്നിയ സതീഷ് വീട്ടില്‍ നിന്നു ഭക്ഷണം ഒഴിവാക്കി. അതോടെ ക്ഷീണം കുറയുകയായിരുന്നു.
ഇതിനുപിന്നാലെ ആശ ഐസ്ക്രീം കമ്ബനിയിലെ കൂജയില്‍ മറ്റൊരാള്‍ വഴി മരുന്ന് എത്തിച്ചു കലര്‍ത്തി. കൂജയില്‍ നിന്നു വെള്ളം കുടിച്ച സതീഷിന് തളര്‍ച്ച തോന്നിയിരുന്നു. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മരുന്നു കലര്‍ത്തുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്പി ചൂണ്ടിക്കാണിച്ചു. ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലര്‍ത്തി നല്‍കുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭര്‍ത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇതു കൊടുത്താല്‍ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല’ എന്നു ആശ കൂട്ടുകാരിയോട് പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ഈ സംഭാഷണത്തിന്റെ വോയിസ് ക്ലിപ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മരുന്നിന്റെ പേരും ആശ കൂട്ടുകാരിക്ക് അയച്ചു കൊടുക്കുകയുണ്ടായി. കൂട്ടുകാരി ഇക്കാര്യം സതീഷിനെ അറിയിക്കുകയായിരുന്നു. മരുന്നുമായി സതീഷ് ഡോക്ടര്‍മാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ലാബില്‍ പരിശോധനയും നടത്തിയിരുന്നു. അതേസമയം ദീര്‍ഘകാലം മരുന്നു കഴിച്ചാല്‍ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ സതീഷിനോട് പറഞ്ഞു.
ഇതേതുടര്‍ന്നാണു പരാതി നല്‍കിയത്. സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായും എസ്‌എച്ച്‌ഒ കെ.പി. ടോംസന്‍ പറഞ്ഞു. ആശയെ സഹായിച്ചവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.