ഭോപ്പാല്‍: കര്‍ണാടകയില്‍ തുടങ്ങിയ ഹിജാബിനെതിരായ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. മധ്യപ്രദേശിലും പുതുച്ചേരിയിലും ഹിജാബിനെതിരെ നീക്കം നടക്കുന്നു.
അച്ചടക്കവും ഏക ഡ്രസ് കോഡും നിര്‍ബന്ധമാണെന്ന് മധ്യപ്രദേശ് മന്ത്രി പറഞ്ഞു. തലമറച്ചെത്തിയവരെ തടഞ്ഞ അധ്യാപകനെതിരായ ആരോപണം അന്വേഷിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടകത്തില്‍ ഹിജാബിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ മൂന്ന് ദിവസം കലാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എല്ലാവരും സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കര്‍ണാടക ഹൈക്കോടതിയുടെ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ മാസം കര്‍ണാടകത്തിലെ ഉഡുപ്പിയിലെ കോളജിലാണ് ആദ്യമായി ഹിജാബിനെതിരെ പ്രതിഷേധം തുടങ്ങിയത്. ഹിജാബ് ധരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ ക്ലാസില്‍ കയറുന്നതിനെതിരെ വലതുപക്ഷ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് രംഗത്തുവരികയായിരുന്നു. പിന്നീട് കൂടുതല്‍ കോളജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ സര്‍ക്കാര്‍ യൂണിഫോം നിര്‍ബന്ധമാക്കുകയും മറ്റുള്ളവര്‍ക്ക് അസ്വസ്ഥമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഉത്തരവിറക്കി. ഹൈക്കോടതി വിധി വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്ന പേരില്‍ ഹിജാബ് ധരിച്ചവര്‍ക്ക് പഠനം നിഷേധിച്ചിരിക്കുകയാണ് വിവാദം ഉടലെടുത്ത സ്‌കൂളുകള്‍. പലയിടത്തും പ്രതിഷേധം സമാധാന അന്തരീക്ഷം തകര്‍ത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് വിവാദം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത്.