പാംസ്പ്രിങ് ∙ അംഗവൈകല്യമുള്ള ഭർത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യയെ അറസ്റ്റു ചെയ്തതായി പാംസ്പ്രിങ് പൊലീസ് അറിയിച്ചു. ഭർത്താവ് മെൽവിൻ മില്ലർ (62) ആണ് ഭാര്യ ജോവാൻ ബർക്കിന്റെ (61) ക്രൂരതയ്ക്കിരയായത്.
കോടതിയിൽ ഹാജരാക്കിയ ജോവാൻ ബർക്കിന് ജാമ്യം നിഷേധിച്ചു. കൊലപാതകത്തിനുള്ള കാരണം മാധ്യമങ്ങളെ അറിയിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നൂറ്റിനാല്പതു കുത്തിനു പുറമെ തലയ്ക്കു പുറകിൽ ഇരുമ്പുവടി കൊണ്ടു ശക്തമായി അടിയേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട് . ഇവർ താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ റിക്കാർഡെ ഗ്രീനാണ് (41) തന്റെ വളർത്തച്ചൻ നിലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ മെൽവിൻ മില്ലർ മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തു നിന്ന് കത്തികളും ഇരുമ്പു ദണ്ഡും പൊലീസ് കണ്ടെത്തി. മുറിയിൽ ശാന്തമായി കിടന്നിരുന്ന ബർക്കിനെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മുറിയിൽ ചിതറി കിടന്നിരുന്നു. ബർക്കിന്റെ രക്തത്തിൽ മുങ്ങിയ നൈറ്റ് ഗൗണും സെൽഫോണും പൊലീസ് കണ്ടെത്തിയിരുന്നു.