വാഷിംഗ്ടൺ, ഡിസി: സ്ഥാനാര്ഥികളായിരിക്കെ പ്രസിഡന്റ് ഒബാമക്കും പ്രസിഡന്റ് ബൈഡനും വേണ്ടി പ്രചാരണത്തിന് മില്യണുകൾ സമാഹരിച്ചു ശ്രദ്ധേയായ ഷെഫാലി റസ്ദാൻ ദുഗ്ഗലിനെ നിതർലാൻഡ്‌സിലെ അംബാസഡറായി പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു. ഇത് സെനറ്റ് അംഗീകരിക്കണം.
കാശ്മീരിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റസ്ദാൻ, ദീർഘകാലമായി ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകയാണ്. പരിണിത പ്രജ്ഞയായ രാഷ്ട്രീയ പ്രവർത്തക, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വ്യക്തി, മനുഷ്യാവകാശ പ്രചാരക, എന്നിങ്ങനെയാണ് റസ്ദാനെ വൈറ്റ് ഹൌസ് വിശേഷിപ്പിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയം കൗൺസിലിലെ പ്രസിഡൻഷ്യൽ നിയമിത അംഗമായിരുന്നു റസ്ദാൻ.
ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ സാൻ ഫ്രാൻസിസ്കോ കമ്മിറ്റി അംഗവും വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റി ലീഡർഷിപ്പ് ആൻഡ് ക്യാരക്ടർ കൗൺസിലിലെ അംഗവുമാണ്. കൂടാതെ എമിലിസ് ലിസ്റ്റിന്റെ നാഷണൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യു.എസ്. ഹോളോകാസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിന്റെ വെസ്റ്റേൺ റീജിയണൽ ലീഡർഷിപ്പ് അവാർഡ്, കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലിയുടെ കമ്മ്യൂണിറ്റി ഹീറോ, നാഷണൽ ഡൈവേഴ്‌സിറ്റി കൗൺസിലിന്റെ കാലിഫോർണിയയിലെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒരാള് എന്നിങ്ങനെ നിരവധി അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
ബൈഡന്റെ എലെക്ഷൻ പ്രചാരണത്തിൽ വനിതാ ദേശീയ കോ-ചെയർ ആയും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയിൽ ഡെപ്യൂട്ടി നാഷണൽ ഫിനാൻസ് ചെയർ ആയും സേവനമനുഷ്ഠിച്ചു.
മയാമി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദവും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ ഇക്കോളജിയിൽ മാസ്റ്റേഴ്‌സും നേടിയിട്ടുണ്ട്.