നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനു നേരെ വിരൽ ചൂണ്ടി താൻ സംസാരിക്കുന്നതായി പൊലിസ് അവതരിപ്പിച്ച ശബ്‌ദരേഖ വ്യാജമാണെന്നു ദിലീപ്. പത്തു സെക്കന്റുള്ള ഓഡിയോ ക്ലിപ്പിൽ ദിലീപിന്റേതെന്നു പൊലിസ് പറയുന്ന ശബ്ദത്തിൽ കേൾക്കുന്നത് ഇങ്ങിനെയാണ്: “മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടിയിരുന്ന ശിക്ഷയല്ലേ ഞാൻ അനുഭവിക്കുന്നത്.”
ഭാര്യ കാവ്യയെ ഉദ്ദേശിച്ചാണ് ദിലീപ് പറയുന്നതെന്ന് സ്ഥാപിക്കാൻ പൊലിസ് ശ്രമിക്കുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ അത് വ്യാജ ഓഡിയോ ആണെന്നു ദിലീപ് പറഞ്ഞതായി അവർ തന്നെ സമ്മതിക്കുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിൽ വച്ച് ശബ്‌ദലേഖനം ചെയ്ത സംഭാഷണമാണിതെന്നു അന്വേഷണ സംഘം അറിയിച്ചു. എന്നാൽ കുമാർ അവതരിപ്പിക്കുന്ന എല്ലാ തെളിവുകളും വ്യാജമാണെന്ന നിലപാടിലാണ് നടൻ.
ദിലീപുമായി വാട്ട്സാപ്പ് ബന്ധമുള്ള ദുബായിലെ ഇറാൻ സ്വദേശി അഹ്‌മദ് ഗുൽച്ചൻ നടന്റെ ചിത്രങ്ങൾ ഫാർസിയിലേക്കു ഡബ് ചെയ്യുന്ന ആളാണെന്നു പൊലിസ് സ്ഥിരീകരിച്ചു. അയാളുമായുള്ള 12 ചാറ്റുകൾ ദിലീപ് ഫോണിൽ നിന്ന് നീക്കിയതായി കണ്ടെത്തിയിരുന്നു.
ഫോണുകളിലെ തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിനു പിടിയിലായ സായി ശങ്കറിനെയും തിങ്കളാഴ്ച കാവ്യക്കൊപ്പം ചോദ്യം ചെയ്യുന്നുണ്ട്. നടന്റെ അഭിഭാഷകർ പറഞ്ഞിട്ടാണ് അത് ചെയ്തതെന്ന് ശങ്കർ മൊഴി നൽകിയതായി പൊലിസ് പറയുന്നു.
അഭിഭാഷകരായ ബി. രാമൻ പിള്ള, ഫിലിപ് വര്ഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെ ബാർ കൌൺസിലിൽ അതിജീവനയായ നടി നൽകിയ പരാതിയിൽ കൗൺസിൽ അവർക്കു നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.