ന്യു യോർക്ക്: ബ്രൂക്‌ലിനിൽ 10 പേർക്ക് വെടിയേൽക്കുകയും രണ്ട് ഡസനോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സബ്‌വേ സ്റ്റേഷൻ അക്രമത്തിൽ അക്രമിയെ തിരിച്ചറിഞ്ഞു. ഫ്രാങ്ക് ആർ. ജെയിംസ്, 62, എന്ന അക്രമിയുടെ ഫോട്ടോ പുറത്തു വിട്ടെങ്കിലും അയാളെ പിടികൂടിയിട്ടില്ല. കറുത്ത വർഗക്കാരനായ അയാൾക്ക്ക് 5,5 ” ഉയരവും 170 പൗണ്ട് ഭാരവുമുണ്ട്.
വെടിവയ്പ്പ് ഇപ്പോൾ തീവ്രവാദ പ്രവർത്തനമായി അന്വേഷിക്കുന്നില്ലെന്നും ഇരകളാരും ഒരു പ്രത്യേക വംശീയ വിഭാഗത്തിൽ പെട്ടവരല്ലെന്നും പോലീസ് കമ്മീഷണർ കീഷാൻറ് സ്യുവൽ പറഞ്ഞു, എന്നാൽ ഒരു കാരണവും തള്ളിക്കളയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്‌ച രാവിലെ ബ്രൂക്ലിൻ സബ്‌വേ ട്രെയിനിൽ എംടിഎ ഉദ്യോഗസ്ഥനായി വേഷംമാറിയായിരുന്നു വെടിവയ്പ്. പുക ഗ്രനേഡ് പൊട്ടിക്കുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നു.
പ്രവർത്തിക്കാതിരുന്ന ഒരു തോക്കും കണ്ടെത്തി. ആ തോക്കു കൂടി പ്രവർത്തിച്ചിരുന്നെങ്കിൽ അക്രമം കൂടുതൽ രൂക്ഷമാകുമായിരുന്നു.
ഗ്രീൻ കൺസ്ട്രക്ഷൻ-ടൈപ്പ് വെസ്റ്റും ഗ്യാസ് മാസ്കും ധരിച്ചാണ് അക്രമി എത്തിയത്. സ്വയം ഗ്യാസ് മാസ്‌ക് വച്ച ശേഷം അയാൾ പുക പുറപ്പെടുവിക്കുന്ന കുഴൽ തുറന്നു. അതൊടെ ട്രെയിനിൽ പുക നിറഞ്ഞു. പിന്നീട് വെടിയുതിർത്തു. ആളുകൾ പരക്കം പാഞ്ഞും പരുക്കേറ്റു.
പ്രതി അതേ സ്റ്റേഷനിൽ നിന്ന് R ട്രെയിനിൽ കയറി 25-ാം സ്ട്രീറ്റിലെ അടുത്ത സ്റ്റോപ്പിൽ ചെന്ന് രക്ഷപ്പെട്ടതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം വിശ്വസിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്, സംഭവ സ്ഥലത്തു നിന്ന് നാല് മൈലകലെ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഒരു യു-ഹോൾ വാൻ കണ്ടെത്തി. അരിസോണ പ്ലേറ്റുകളുള്ള ഇത് അക്രമി ഫിലാഡൽഫിയയിൽ നിന്ന് വാടകക്കെടുത്തതാണെന്നാണ് നിഗമനം.
അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു ക്രെഡിറ്റ് കാർഡ് ഡിറ്റക്ടീവുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. അതിൽ നിന്നാണ് യു.ഹാൾ റെന്റൽ കാര്യം അറിഞ്ഞത്.
സംഭവസ്ഥലത്ത് നിന്ന് ഒരു മഴു, ഒരു കാൻ പെപ്പർ സ്പ്രേ, രണ്ട് ഗ്യാസ് ക്യാനിസ്റ്ററുകൾ, ഒരു ബാഗ് നിറയെ പടക്കങ്ങൾ, എന്നിവയുൾപ്പെടെ മറ്റ് ആയുധങ്ങളും പോലീസ് കണ്ടെത്തി
പരുക്കേറ്റവരിൽ എത്ര ഇന്ത്യാക്കാർ ഉണ്ടെന്ന് അറിവായിട്ടില്ല.