ശ്രീലങ്കൻ തൊഴിലാളി യൂണിയനുകൾ വ്യാഴാഴ്ച സമ്പൂർണ പണിമുടക്ക് ആരംഭിച്ചതോടെ രാജ്യത്തു ജനജീവിതം സ്ഥാപിച്ചതായി കൊളംബോയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യം ഭരിച്ചു മുടിച്ച രജപക്സെ കുടുംബം അധികാരം ഒഴിയണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
പ്രസിഡന്റ് ഗോട്ടബായ രജപക്സെ വെള്ളിയാഴ്ച വിളിച്ചു കൂട്ടിയിട്ടുള്ള സർവ കക്ഷി യോഗത്തിൽ ലങ്കയുടെ പ്രതിസന്ധി നേരിടാനുള്ള നടപടികൾക്കു മുന്നോടിയായി പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജി വയ്ക്കും എന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ സമരം ശക്തമാക്കാൻ യൂണിയനുകളും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ഇന്ത്യ ശ്രീലങ്കയ്ക്കു ഇന്ധനം വാങ്ങാൻ 50 കോടി ഡോളറിന്റെ വായ്പ കൂടി നൽകി. ഇന്ത്യൻ ഓയിൽ കോർപറേഷൻ ആണ് ലങ്കയിൽ ഇന്ധനം ചില്ലറയായി വിൽക്കുന്ന സ്ഥാപനങ്ങളിലൊന്ന്.
ഇന്ത്യ നേരത്തെ 150 കോടി ഡോളറിന്റെ വായ്‌പകൾ നൽകിയിരുന്നു. അത്യാവശ്യമായി 400 കോടി ഡോളറെങ്കിലും ലഭിച്ചാലേ ശ്രീലങ്കയ്ക്കു കട ബാധ്യതകൾ കൈകാര്യം ചെയ്യാനാവൂ.
ധനമന്ത്രി അലി സാബ്രി ഐ എം എഫ്, വേൾഡ് ബാങ്ക്, ജപ്പാൻ, ചൈന എന്നിവരുമായി ചർച്ച നടത്തുന്നുണ്ട്.
ഇന്നത്തെ പണിമുടക്കിൽ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ മേഖലകളിലെ യൂണിയനുകൾ പങ്കെടുക്കുന്നുണ്ട്. സർക്കാർ ഉടൻ രാജി വച്ച് പിരിയണം എന്നാണ് അവർ ആവശ്യപ്പെട്ടത്.
ഡോക്‌ടർമാർ ഉച്ചയ്ക്ക് രണ്ടു മണിക്കൂർ പണി മുടക്കും. അധ്യാപകർ, വ്യാപാരികൾ, കർഷകർ എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളും സമരത്തിൽ ചേർന്നിട്ടുണ്ട്. കൊളംബോയിലെ ഗോൾ ഫേസിൽ നിർത്താതെ നടക്കുന്ന സമരം നിരവധി ദിവസങ്ങൾ പിന്നിട്ടു. ഇന്ന് സമരം ചെയ്യുന്നവർ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഗോൾ ഫേസിലേക്കു മാർച്ച് ചെയ്യും.
തീവണ്ടികളും ബസുകളും ഓടുന്നില്ലെന്നു കൊളംബോയിൽ നിന്ന് മാധ്യമ സുഹൃത്തുക്കൾ അറിയിച്ചു.