കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം നേപ്പാൾ തലസ്ഥാനത്തെ ഒരു നിശാക്ലബ്ബിൽ കാണപ്പെട്ട യുവതി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിൽ, അവർ അമേരിക്കയിൽ പഠിക്കുന്ന പോർച്ചുഗീസ് വനിതയാണെന്നു നേപ്പാളിലെ ഏറ്റവും വലിയ പത്രം റിപ്പോർട്ട് ചെയ്തു.
‘കാന്തിപ്പൂർ നാഷണൽ ഡെയ്‌ലി’ ഇമിഗ്രേഷൻ വൃത്തങ്ങളെ ഉദ്ധരിച്ചു പറയുന്നത് യുവതിക്ക് ഇന്ത്യൻ പൈതൃകവും ഉണ്ടെന്നാണ്. എന്തായാലും അവർ ചൈനീസ് അല്ല എന്ന് പത്രം സ്ഥിരീകരിക്കുന്നു.
നാട്ടിൽ തന്റെ സന്ദർശനം ഉയർത്തിയ വിവാദങ്ങൾക്കിടയിൽ അതേപ്പറ്റി പ്രതികരിക്കാതെ രാഹുൽ വ്യാഴാഴ്ച്ച ഡൽഹിയിൽ ഒരു വിസ്താര വിമാനത്തിൽ വന്നിറങ്ങി.
നേപ്പാളിലെ ചൈനീസ് അംബാസഡർ ഹു യാങ്‌വി ആയിരുന്നു ആ യുവതിയെന്നു ഇന്ത്യയിലെ ചില പത്രങ്ങൾ ബി ജെ പി നേതാക്കളെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തപ്പോൾ നേപ്പളിസ് പത്രം അതിനെ അപലപിക്ക കൂടി ചെയ്‌തു. “വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇന്ത്യക്കാർ ചൈനീസ് എന്ന് വിളിക്കയും ഉപദ്രവിക്കുകയും ചെയ്യും. ഒരു മംഗോളിയൻ മുഖം കണ്ടാലുടൻ ചൈനീസ് എന്ന് കൂവി ഗൂഢാലോചന ആരോപിക്കുന്നത് ഇന്ത്യൻ മാധ്യമങ്ങളുടെ പതിവാണ്. ഈ സ്ത്രീ ചൈനീസ് അംബാസഡർ ആണെന്നു ഇന്ത്യൻ നേതാക്കൾ പറയുന്നെങ്കിലും അവർ നേപ്പളിസോ ചൈനീസൊ അല്ലെന്നും ഇന്ത്യൻ പിതൃത്വമുള്ള പോർച്ചുഗീസ് പൗരൻ ആണെന്നും ഇമ്മിഗ്രേഷൻ വകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നു.”
നേപ്പാളിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച എത്തിയ രാഹുൽ വിമാനമിറങ്ങി കാത്മണ്ഡു മാരിയറ്റ് ഹോട്ടലിലേക്കാണ് പോയതെന്ന് പത്രം പറയുന്നു. സുബ്രമണ്യം ഗാന്ധി, കലാവതി ഗാന്ധി എന്നിങ്ങനെ രണ്ടു പേർ കൂടെ ഉണ്ടായിരുന്നു. രാഹുലിനു സാധാരണ ഇന്ത്യൻ പാസ്പോർട്ടാണ് ഉണ്ടായിരുന്നതെന്ന് ഇമിഗ്രേഷൻ പറയുന്നു.
തിങ്കളാഴ്ച്ച വൈകിട്ടാണ് രാഹുലിനെ ലോഡ് ഓഫ് ഡ്രിങ്ക്സ് എന്ന നിശാക്ലബ്ബിൽ കണ്ടത്. കൂടെ ഏഷ്യൻ മുഖച്ഛായ ഉള്ള യുവതിയെയും.
ചൊവാഴ്ച വൈകിട്ട് പഴയ സുഹൃത്ത് സുംനിമ ഉദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവർ ലകുരി ഭൻജാങ് എന്ന റിസോർട്ടിൽ പോയി.
അതിനു ശേഷം കാത്മണ്ഡുവിലെ ഒരു റിസോർട്ടിൽ രാത്രി തങ്ങി.
വ്യാഴാഴ്ച വൈകിട്ട് വിസ്താര ഫ്‌ളൈറ്റിൽ തന്നെ രാഹുൽ ഡൽഹിയിലേക്കു തിരിച്ചു പറന്നു.
ഒരു നേപ്പളിസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ പുത്രിയാണ് ഉദാസ് എന്നതും ബി ജെ പി വിവാദമാക്കി. ഉത്തരാഖണ്ടിന്റെ മേലുള്ള നേപ്പാളിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ആളാണ് പിതാവ് ഉദാസ് എന്ന് അവർ പറയുന്നു.
കോൺഗ്രസ് അതിന്റെ പ്രതികരണത്തിൽ പറഞ്ഞത്, വിവാഹത്തിൽ പങ്കെടുക്കുന്നത് ഇന്ത്യയിൽ കുറ്റമൊന്നുമല്ല എന്നാണ്. പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു: “ഒരു പക്ഷെ ഇനി ബി ജെ പി വിവാഹത്തിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാക്കിയേക്കും. സുഹൃത്തുക്കൾ ഉണ്ടാവുന്നത് കുറ്റകരവും.”