ടെക്സസിലെ പ്രാഥമിക വിദ്യാലയത്തിൽ വെടിവയ്പ്പിൽ നിരവധി ജീവനുകൾ പൊളിഞ്ഞതിൽ, മെയ് 25 ബുധനാഴ്ച, വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ, മാർപാപ്പ ഖേദം പ്രകടിപ്പിച്ചു. വിവേചനരഹിതമായ ആയുധക്കടത്ത് അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ഈ വാർത്ത ഹൃദയഭേദകമെന്നു വിശേഷിപ്പിച്ച പാപ്പാ, സംഭവത്തിൽ മരണമടഞ്ഞ കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതായി അറിയിച്ചു.
ഇനിയും ഇതുപോലെയുള്ള ദാരുണസംഭവങ്ങൾ അവർത്തിക്കപ്പെടാതിരിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
യുഎസിലെ മിഷിഗണിലെ ഗെയ്‌ലോർഡ് പ്രദേശത്തും കാനഡയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലും വീശിയടിച്ച കൊടുങ്കാറ്റിന്റെ ഇരകളായവർക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ അനുശോചനസന്ദേശമയച്ചു.
നിരവധി ആളുകളുടെ മരണത്തിനും, വലിയ നാശനഷ്ടങ്ങൾക്കും കാരണമായ ചുഴലിക്കൊടുങ്കാറ്റിൽ ഇരകളായവർക്ക് വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ, ഗെയ്‌ലോർഡ് രൂപതാധ്യക്ഷൻ ബിഷപ് ജെഫ്രി വാൽഷിനയിച്ച സന്ദേശത്തിൽ പറഞ്ഞു. പ്രകൃതിദുരന്തത്തിൽപ്പെട്ട എല്ലാവരോടും പാപ്പാ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കർദ്ദിനാൾ എഴുതി.
സംഭവത്തിൽ ഇരകളായവർക്കുവേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്ന് എഴുതിയ കർദ്ദിനാൾ പാപ്പാ ഈ ദുരന്തത്തിൽപ്പെട്ട എല്ലാവര്ക്കും തന്റെ ആശീർവാദം നൽകുന്നുവെന്നും കൂട്ടിച്ചേർത്തു.
കാനഡ മെത്രാൻസംഘത്തിന്റെ അധ്യക്ഷൻ ബിഷപ് റെയ്മണ്ട് പ്വാസോണിനയിച്ച സന്ദേശത്തിൽ, കാനഡയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിൽ നിരവധി ആളുകൾ ഇരകളായതായും വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും അറിഞ്ഞ ഫ്രാൻസിസ് പാപ്പാ, എല്ലാവർക്കും തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുന്നതായി കർദ്ദിനാൾ പരോളിൻ എഴുതി. മരണമടഞ്ഞ ആളുകളുടെ ആത്മാക്കളെ ദൈവത്തിന്റെ കരുണയുടെ മുന്നിൽ സമർപ്പിക്കുന്നുവെന്നും, പരിക്കേറ്റവർക്കും, സംഭവങ്ങളിൽ ദുഃഖിതരായവർക്കും പാപ്പാ തന്റെ ആത്മീയസാന്നിധ്യം ഉറപ്പുനല്കുന്നുവെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.