ന്യൂയോർക്ക്: അമേരിക്കൻ സർവ്വകലാശാലകളില്‍ വച്ച് പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധിച്ച ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റില്‍.അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയാണ് പ്രിൻസ്ടണ്‍ സർവ്വകലാശാലയില്‍ വച്ച് പൊലീസിന്റെ പിടിയിലായത്.
പാലസ്തീൻ അനുകൂല പ്രതിഷേധത്തിലാണ് നടപടി. ഇന്ത്യൻ വിദ്യാർത്ഥിനിയെ കൂടാതെ നിരവധി വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു.
അചിന്ത്യയെ സർവകലാശാലയില്‍ നിന്ന് വിലക്കിയിട്ടുണ്ട്. സർവ്വകലാശാല പരിസരത്ത് നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനെതിരായ അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. കോയമ്ബത്തൂരില്‍ ജനിച്ച അചിന്ത്യ ശിവലിംഗം ഓഹിയോയിലെ കൊളംബസിലാണ് വളർന്നത്. വ്യാഴാഴ്ച രാവിലെയാണ് അചിന്ത്യ അറസ്റ്റിലായത്. സഹപാഠിക്കൊപ്പമാണ് അചിന്ത്യ ക്യാംപസില്‍ പലസ്തീൻ അനുകൂല ക്യാംപുകള്‍ കെട്ടിയത്. സർവ്വകലാശാല അധികൃതരില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ച ശേഷവും ക്യാംപസിലെത്തിയ പ്രതിഷേധക്കാർ ടെന്റുകള്‍ കെട്ടുകയായിരുന്നു. ഇതോടെയാണ് സർവ്വകലാശാല അധികൃതർ പൊലീസ് സഹായം തേടിയത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവർ അറസ്റ്റിലായതോടെ ടെന്റ് കെട്ടിയുള്ള പ്രതിഷേധനം അവസാനിപ്പിച്ച വിദ്യാർത്ഥികള്‍ കുത്തിയിരുന്നാണ പ്രതിഷേധിച്ചത്. നൂറോളം പേർ ചേർന്ന് തുടങ്ങിയ പ്രതിഷേധനത്തില്‍ മുന്നൂറിലേറെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർവ്വകലാശാല വക്താവ് വിശദമാക്കി. അതേസമയം പ്രതിഷേധങ്ങള്‍ക്ക് സർവ്വകലാശാലയിലെ ചില അധ്യാപകുടെ പരസ്യ പിന്തുണ ലഭിച്ചത് സർവ്വകലാശാലാ നിലപാടിനെ കുരുക്കിലാക്കിയിട്ടുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ 550 ലെറെ ആളുകള്‍ അമേരിക്കയില്‍ അറസ്റ്റിലായതായാണ് മാധ്യമ വാർത്തകള്‍. വ്യാഴാഴ്ച മാത്രം 61 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊളംബിയ സർവ്വകലാശാലയിലാണ് യുദ്ധ വിരുദ്ധ വിദ്യാർത്ഥി പ്രതിഷേധങ്ങള്‍ക്ക് ആരംഭം കുറിച്ചത്.