പന്തളം മങ്ങാരം സ്വദേശിനി ബിന്‍സിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.ബിന്‍സിയെ ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിക്കുന്നതും ഭര്‍ത്താവ് സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് അപമാനിക്കുന്നതുമായി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
മരിക്കുന്നതിന് മുന്‍പായി ബിന്‍സി തന്നെയാണ് ഭര്‍തൃവീട്ടില്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.മരണശേഷമാണ് ബിന്‍സിയുടെ വീട്ടുകാര്‍ക്ക് ഈ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞത്.വീഡിയോ ലഭിച്ചത് മുതല്‍ മകളുടെ മരണത്തിന് കരാണമായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ കുടുംബം മാവേലിക്കര പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിരുന്നു.അവസാനം വീഡിയോ പൊലീസിന് നല്‍കിയെങ്കിലും നടപടിയൊന്നും തന്നെ ഉണ്ടായില്ല.
തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നും , ബിന്‍സിയെ അപകടപ്പെടുത്തിയതാണെന്നും അച്ഛന്‍ പറയുന്നു. ‘ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകാറുണ്ട്. പക്ഷേ ഫോറന്‍സിക് റിപ്പോര്‍ട്ട് വരട്ടെയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴാണ് കുഞ്ഞിനെ മര്‍ദിക്കുന്ന വിഡിയോ കിട്ടുന്നത്. പക്ഷേ പൊലീസ് നടപടിയൊന്നും എടുക്കുന്നില്ല’- അച്ഛന്‍ പറഞ്ഞു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ബിന്‍സിയെ ഭര്‍ത്താവ് ജിജോ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്ന് ബിന്‍സിയുടെ സഹോദരന്‍ പറഞ്ഞു. ‘ബിന്‍സിയെ കഴുത്തിന് പിടിച്ച് ഭിത്തിയില്‍ പൊക്കി നിര്‍ത്തി താഴോട്ട് ഇടും. അവിടുന്ന് പിന്നെയുമിടുത്ത്, ഇത് പോലെ ചെയ്യും. ഇങ്ങനെ മര്‍ദിക്കുന്നത് ഒരു ഹരമായിരുന്നു’- സഹോദരന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് മകളെ വീട്ടിലേക്ക് കൊണ്ടുപോന്നതാണെന്നും , ചര്‍ച്ചകള്‍ക്ക് ശേഷമാണ് വീണ്ടും മാവേലിക്കരയിലേക്ക് വിട്ടതെന്നും ബിന്‍സിയുടെ പിതാവ് പറഞ്ഞു. ഗാര്‍ഹിക പീഡനത്തിന് ഏറ്റവും പ്രധാനപ്പെട്ട തെളിവ് പൊലീസിന് കൈമാറിയിട്ട് പോലും മാവേലിക്കര പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ കുടുംബം പറയുന്നു.