കലിഫോർണിയ ∙ കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസത്തെ കാലാവധി കഴിയുന്നതിനുമുമ്പു തിരിച്ചുവിളിക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ആവശ്യം തള്ളി വോട്ടർമാർ.
സെപ്റ്റംബർ 14 ന് ‘റികോളി’ന്റെ ഫലം പുറത്തുവന്നതോടെ ഡമോക്രാറ്റിക് പാർട്ടി കേന്ദ്രങ്ങളിൽ വിജയാഘോഷം. ട്രംപിസത്തിനെതിരെ ആഞ്ഞടിച്ച ഗവർണറായിരുന്നു ന്യുസം. കൊറോണ വൈറസിനെ നേരിടുന്നതിന് ട്രംപിന്റെ നിർദേശങ്ങൾ മറികടന്ന് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. പാൻഡമിക്കിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിട്ട സംസ്ഥാനമായിരുന്നു കലിഫോർണിയ.
റിപ്പബ്ലിക്കൻ പാർട്ടി വോട്ടർമാർ കൂട്ടമായി പോളിങ്ങ് ബൂത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ ഡമോക്രാറ്റിക് ക്യാംപുകളിൽ ആശങ്കപടർന്നിരുന്നു. എന്നാൽ അവസാന നിമിഷം ഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ പോളിങ് ബൂത്തിൽ എത്തിയതോടെ പോളിങ്ങിന്റെ ഗതിമാറി. ബാലറ്റുകൾ എണ്ണി തീരാറായപ്പോൾ ‘റികോൾ’ ആവശ്യമില്ല എന്ന വോട്ടർമാരുടെ മാർജിൻ 30 പോയിന്റ് വരെ ഉയർന്നിരുന്നു.
ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന കലിഫോർണിയായിൽ കഴിഞ്ഞ വർഷം യുഎസ് ഹൗസ് തിരഞ്ഞെടുപ്പിൽ വിജയം വരിച്ചതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷ വർധിച്ചിരുന്നു.
അടുത്ത വർഷം സംസ്ഥാന ഗവർണർ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് റിപ്പബ്ലിക്കൻ പാർട്ടി ഗവർണരെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടു പ്രചാരണം സംഘടിപ്പിച്ചത്.
പി.പി. ചെറിയാൻ