യു എസിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കു കോവിഡ് വാക്‌സിൻ ഉടൻ എത്തിയേക്കും. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ് ഡി എ) ഉപദേശക സമിതി ബുധനാഴ്ച ഫൈസറിന്റെയും മോഡേണയുടേയും വാക്‌സിനുകൾക്കു അടിയന്തര അനുമതി നല്കാൻ ശുപാർശ ചെയ്തു.
ഫൈസർ വാക്‌സിനുകൾ ആറു മാസം മുതൽ നാലു വയസു വരെയുള്ള കുട്ടികൾക്കാണ്. മോഡേണ ആറു മാസം മുതൽ അഞ്ചു വയസ് വരെയും. 21 അംഗ കമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.
സെന്റേഴ്‌സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രീവെൻഷൻ (സി ഡി സി) ഉപദേശകസമിതി ഈയാഴ്ച തന്നെ ഈ വാക്‌സിനുകൾ സംബന്ധിച്ചു തീരുമാനമെടുക്കും. അവരുടെ അംഗീകാരം കൂടിയായാൽ മിക്കവാറും അടുത്തയാഴ്ച തന്നെ ആറു മാസം കഴിഞ്ഞ കുട്ടികൾക്ക് വാക്‌സിൻ കിട്ടിത്തുടങ്ങും.
വാക്‌സിൻ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഈ ഗ്രൂപ്പിൽ 18 മില്ല്യൺ കുട്ടികളുണ്ട്. കൊച്ചു കുട്ടികൾക്കും പ്രായമുള്ളവരെപ്പോലെ തന്നെ കോവിഡ് വരാമെന്നു എഫ് ഡി എ ഓർമിപ്പിച്ചു.
മെയ് അവസാനം വരെ 442 ചെറിയ കുട്ടികൾ കോവിഡ് മൂലം മരിച്ചു.
മോഡേണ വാക്‌സിന്റെ രണ്ടു ഡോസുകൾ നാലാഴ്ച്ച ഇടവിട്ടാണ് നൽകുക. പ്രായപൂർത്തിയായവരുടെ വാക്‌സിനേക്കാൾ നാലിലൊന്നു കരുത്താണ് ഇതിനുള്ളത്.
ഫൈസർ വാക്‌സിൻ മൂന്ന് ഡോസാണ്. ആദ്യത്തെ രണ്ടു ഡോസ് മൂന്നാഴ്ച്ച ഇടവേളയിൽ. രണ്ടാം ഡോസ് കഴിഞ്ഞു എട്ടാഴ്ച കഴിഞ്ഞാണ് നാലാം ഡോസ്.
രണ്ടു വാക്‌സിനുകളും സുരക്ഷിതമാണെന്ന് എഫ് ഡി എ പറഞ്ഞു. എന്നാൽ രണ്ടും അത്രയേറെ പ്രതിരോധ ശേഷി കാട്ടിയിട്ടില്ല. പ്രത്യേകിച്ച് ഒമൈക്രോൺ വകഭേദത്തിനെതിരെ.