സാധ്വി റിതാംബരയുടെ യു എസ് സന്ദർശനം റദ്ദാക്കണമെന്നു ഹൈന്ദവ വലതുപക്ഷ ഗ്രൂപ്പുകളോട് വിവിധ വിശ്വാസങ്ങൾ ഉയർത്തിപ്പിടിക്കുന്നവരും മനുഷ്യാവകാശ സംഘടനകളൂം അടങ്ങുന്ന സഖ്യം ആവശ്യപ്പെട്ടു. ഹിന്ദുസ് ഫോർ ഹ്യുമൻ റൈറ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സുനിതാ വിശ്വനാഥ്, ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൌൺസിൽ നേതാവ് സമീർ ഖാൻ, ഇന്ത്യൻ സിവിൽ വാച്ച് ഇന്റർനാഷണൽ സഹസ്ഥാപകൻ ബിജു മാത്യു തുടങ്ങിയവർ ഈ ആവശ്യം ഉന്നയിച്ചു ഹിന്ദു നേതാക്കൾക്കു കത്തുകൾ അയച്ചു.
വിശ്വഹിന്ദു പരിഷദ് (വി എച് പി) വനിതാ വിഭാഗം മേധാവിയാണു റിതാംബര. വി എച് പിയെ ‘തീവ്രവാദി മത സംഘടന’ എന്നാണ് സി ഐ എ വിശേഷിപ്പിച്ചിട്ടുള്ളതെന്നു അവർ ചൂണ്ടിക്കാട്ടി. അമേരിക്കയിൽ പല ഇടങ്ങളിൽ പ്രഭാഷണം നടത്താൻ ഹിന്ദു സ്വയംസേവക് സംഘ്, വിശ്വഹിന്ദു പരിഷദ്-അമേരിക്ക എന്നീ സംഘടനകൾ ചേർന്നാണ് അവരെ ക്ഷണിച്ചത്. ഈ രണ്ടു സംഘടനകളും ഇന്ത്യയിലെ തീവ്രവാദി അർദ്ധ സൈനിക വിഭാഗമായ ആർ എസ് എസിന്റെ ഭാഗമാണ്.
പല ഇന്ത്യൻ സംസ്ഥാനങ്ങളിലും മുസ്ലിം വിരുദ്ധ വികാരം അഴിച്ചു വിട്ട പ്രഭാഷണങ്ങളാണ് സാധ്വിയുടെത്. വി എച് പിയുടെ വനിതാ വിഭാഗമായ ദുർഗാ വാഹിനി സ്ഥാപിച്ച അവർ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരെ പരസ്യമായി അക്രമത്തിനു ആഹ്വാനം ചെയ്തിട്ടുണ്ട്. ബാബ്‌റി മസ്ജിദ് പൊളിക്കുന്നതിനു മുൻപ് അവരുടെ വിദ്വേഷ പ്രസംഗങ്ങൾ ഓഡിയോ കാസെറ്റുകളാക്കി ഇന്ത്യയൊട്ടാകെ വിറ്റു. പള്ളി പൊളിച്ച ശേഷമുണ്ടായ കലാപങ്ങളിൽ 2,000ത്തിലേറെ ആളുകൾ മരിച്ചു.
പള്ളി പൊളിച്ചതിനും കലാപത്തിലുണ്ടായ മരണങ്ങൾക്കും ഉത്തരവാദികളായ 68 പേരിൽ ഒരാൾ റിതാംബര ആണെന്നു 2003ൽ സർക്കാർ നിയമിച്ച ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ കണ്ടെത്തി.
മതപരിവർത്തനം നടത്താൻ മിഷനറിമാർ ശ്രമിച്ചാൽ ക്രിസ്ത്യാനികളെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റുമെന്ന് അവർ ഭീഷണി മുഴക്കിയിട്ടുണ്ട്. മാലേഗാവിൽ 2006 ലെ കലാപം ആസൂത്രണം ചെയ്തതിനു അവരുടെ ശിഷ്യ സാധ്വി പ്രഗ്യ സിംഗിനെ ശിക്ഷിച്ചു-എതിരാളികൾ ചൂണ്ടിക്കാട്ടി