യു എസ് കമ്പനികൾ ജാതി വിവേചന നിയന്ത്രണം അവരുടെ നയ രേഖകളിൽ ഉൾക്കൊള്ളിക്കണമെന്നു കുപ്പർട്ടിനോയിൽ സമ്മേളിച്ച ജാതിവിരുദ്ധ പ്രവർത്തകരുടെ സമ്മേളനം ആവശ്യപ്പെട്ടു. ആദ്യമായി ഇങ്ങിനെ ചെയ്ത ആപ്പിളിന്റെ മാതൃകയെ അവർ പ്രശംസിച്ചു.
ആഘോഷങ്ങൾ, അനുഷ്‌ടാനങ്ങൾ, സാമൂഹ്യ ചടങ്ങുകൾ, ഭക്ഷണം പങ്കു വയ്ക്കൽ ഇവയുടെയൊക്കെ മറവിൽ ജാതി വിവേചനം നടപ്പാക്കുന്നതു ശ്രദ്ധിക്കണം എന്നും അവർ ആവശ്യപ്പെട്ടു. ബ്രാഹ്മിണിസവും ഹിന്ദുത്വയും തടയേണ്ടതാണ്.
‘ബ്രാഹ്മിണിക്കൽ സോഷ്യലിസവും ജാതി പീഡനവും’ എന്ന വിഷയത്തെ കുറിച്ച് ജർമനിയിലെ ഗോട്ടിങ്ങനിൽ നിന്നുള്ള ഡോക്ടർ ഗജേന്ദ്രൻ അയ്യാദുരൈ സംസാരിച്ചു.
സാൻ ജോസ് യൂണിഫൈഡ് ഇക്വിറ്റി കോയലിഷനിൽ നിന്നുള്ള ക്രിസ്റ്റൽ കാൽഹ്യൂൻ കൂടുതൽ വംശവെറി നിലനിൽക്കുന്ന ദക്ഷിണ സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ നിരത്തി. ‘ജാതിയും തൊഴിലിടത്തിലെ ശത്രുതയും’ എന്ന വിഷയത്തിലാണ് ഡോക്ടർ ബാലമുരളി നടരാജൻ സംസാരിച്ചത്.
ഹിന്ദുത്വ വിദ്വേഷം അതിന്റെ മുളയിൽ തന്നെ നുള്ളണം എന്ന് ഡോക്ടർ സാമിന സലിം പറഞ്ഞു. ഇന്ത്യയിൽ അടിച്ചമർത്തപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളവർക്ക് കാൻസർ ചികിത്സ സഹായം എത്തിക്കുന്ന അലീഗ്സ്കെയർ എന്ന സ്ഥാപനത്തിന്റെ പ്രതിനിധിയായ അവർ ഇന്ത്യയിൽ മനുഷ്യരുടെ നേരെ നടക്കുന്ന അക്രമങ്ങൾ ഹിന്ദുത്വയുടെ വരവോടെ തികച്ചും പതിവായാണു കാണുന്നതെന്നു ചൂണ്ടിക്കാട്ടി.