കലിഫോണിയ: ഇന്ത്യൻ വംശജനെതിരെ വിദ്വേഷ ആക്രമണം നടത്തിയതിനു മറ്റൊരു ഇന്ത്യൻ വംശജന്റെ മേൽ കുറ്റം ചുമത്തി. കലിഫോണിയയിലെ കേസ് അമേരിക്കയിൽ തന്നെ അപൂർവമാണ്.
തേജീന്ദർ സിംഗ് (37) ആണു പ്രതി. പൗരാവകാശ ലംഘനം, ആക്രമണം, അസഭ്യഭാഷ്യം കൊണ്ടുള്ള സമാധാന ലംഘനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കസ്റ്റഡിയിൽ എടുത്തിട്ടില്ല. കോടതിയിൽ ഹാജരാക്കും.
കലിഫോണിയ ഫ്രിമോണ്ടിൽ ടാക്കോ ബെൽ റെസ്റ്റാറ്റാന്റിൽ വച്ച് കൃഷ്ണൻ ജയരാമൻ എന്നയാളുടെ നേരെ ആയിരുന്നു അക്രമം. സിംഗ് ഹിന്ദു മതത്തിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചു എന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയെയും ജനങ്ങളെയും അധിക്ഷേപിച്ചു.
പഞ്ചാബി ഭാഷയിൽ ഇന്ദിരാ ഗാന്ധിയെയും അയാൾ ചീത്ത വിളിച്ചു. ജയരാമൻ സസ്യ ഭക്ഷണം കഴിക്കുന്നതിനെ പരിഹസിച്ചു. “വൃത്തികെട്ടവനേ, നാറി, നായേ” എന്നൊക്കെ വിളിച്ചു. ഭക്ഷണം വിളമ്പുന്ന കൗണ്ടറിൽ അയാൾ തുപ്പിയെന്നും ജയരാമൻ പറയുന്നു.