ഏഷ്യൻ സ്ത്രീകളെ ആക്രമിച്ചു ആഭരണങ്ങൾ തട്ടിയെടുക്കുന്ന 37കാരനെ കലിഫോണിയയിലെ സാന്ത ക്ളാര കൗണ്ടിയിൽ അറസ്റ്റ് ചെയ്തു. മുതിർന്ന ഹിന്ദു സ്ത്രീകളെ ആക്രമിക്കുന്ന ലാഥൻ ജോൺസന്റെ മേൽ വിദ്വേഷകുറ്റവും ചുമത്തിയിട്ടുണ്ട്.
ഈസ്റ്റ് പാലോ ആൾട്ടോനിവാസിയായ ജോൺസൺ സാന്ത ക്ളാര, അലമേട കൗണ്ടികളിലായി അഞ്ചു മാസത്തിനിടെ 14 ഹിന്ദു സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ചിലരുടെ കൈ ഒടിക്കയും ഭർത്താക്കന്മാരെ മർദിക്കയും ചെയ്തു. പാരമ്പര്യ ഹിന്ദു വേഷവും സ്വർണാഭരണങ്ങളും ധരിക്കുന്ന 50നും 73നും ഇടയിലുള്ള സ്ത്രീകൾ ആയിരുന്നു ഇരകൾ.
അവരിൽ നിന്നു $35,000 വിലവരുന്ന നെക്‌ലേസുകൾ കവർന്നുവെന്നു പ്രോസിക്യൂട്ടർമാർ പറയുന്നു. ആഭരണങ്ങൾ പറിച്ചെടുക്കുക, തറയിലിയിട്ടു വലിച്ചിഴയ്ക്കുക, കള്ളന്മാരേക്കാൾ കൂടുതൽ വിദ്വേഷത്തോടെ ഭീതിപ്പെടുത്തുക ഇവയൊക്കെ ആയിരുന്നു അയാളുടെ രീതി.
ജോൺസണു കോടതി ജാമ്യം നിഷേധിച്ചു. ശിക്ഷിക്കപ്പെട്ടാൽ 63 വർഷം വരെ ജയിലിൽ അടയ്ക്കാൻ സാധ്യതയുണ്ട്.
വിദ്വേഷ കുറ്റം കൂടി ചുമത്തുമെന്നു ചൊവാഴ്ച കോടതിയിൽ ഹാജരാക്കും മുൻപ് സാന്ത ക്ളാര കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോണിയുടെ വക്താവ് ഷോൺ വെബ്ബി പറഞ്ഞു.
സമൂഹം ഭീതിയിലാണെന്നു ഹിന്ദു അമേരിക്കൻ ഫൌണ്ടേഷൻ വക്താവ് സമീർ കൽറ പറഞ്ഞു. “ഞങ്ങൾക്കെതിരെ വിദ്വേഷ കുറ്റങ്ങളും ഓൺലൈൻ ആക്രമണങ്ങളും കൂടി വരികയാണ്. പ്രോസിക്യൂഷൻ ഫലപ്രദമാണ് എന്നതു നല്ലൊരു സന്ദേശം നൽകുന്നു.”
ആഴ്ചകൾക്കു മുൻപ് ഫോസ്റ്റർ സിറ്റിയിൽ തന്റെ അമ്മ ആക്രമിക്കപ്പെട്ടത് ശങ്കർ കെൻക്റേ എന്നയാൾ എ ബി സി7 ചാനലിനോട് പറഞ്ഞു. സ്വർണ മാല തട്ടിയെടുക്കാനായിരുന്നു ആക്രമണം.